ബംഗാളിൽ റീപോളിങ്ങിനിടെ സംഘർഷം, ബിജെപി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി; മൂന്നുപേർ അറസ്റ്റിൽ

പശ്ചിമ ബംഗാളിൽ റീപോളിങ്ങിനിടെ സംഘർഷം. സൗത്ത് 24 പർഗാനസ് ജില്ലയിലെ ഫൽത്തയിൽ തൃണമൂൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീ പോളിങ്ങ് പുരോഗമിക്കവേയാണ് സംഭവം. ഇരു വിഭാഗവും ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

ഏപ്രിൽ 29ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീനിൽ ടേപ്പ് ഒട്ടിച്ച് ബട്ടൺ മറച്ചത് അടക്കം നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് മഗ്രാഹത്ത് പശ്ചിം, ഡയമൺഡ് ഹാർബർ എന്നീ രണ്ടു മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ റീ പോളിങ് നടത്തിയത്. തൃണമൂൽ പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്ന പ്രദേശവാസികളുടെ ആരോപണത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.

തിരഞ്ഞെടുപ്പിൽ തൃണമൂലിന് വോട്ടുചെയ്തിട്ടും തന്നെ ആക്രമിച്ചെന്ന് ഒരു യുവതി പറഞ്ഞു. അവരെ അറസ്റ്റ് ചെയ്യണമെന്നും സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.