പൗരത്വ ഭേദഗതി ബില്ല് ഇന്ന് രാജ്യസഭയിൽ; പാസാക്കാമെന്ന ആത്മവിശ്വാസത്തില്‍ ബി.ജെ.പി

രാജ്യവ്യാപകമായി പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും ബില്ല് നിയമമാക്കാനുള്ള നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുകയാണ്.  പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍  കേന്ദ്ര ആഭ്യന്തരമന്ത്രി  അമിത് ഷാ അവതരിപ്പിക്കും. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ബില്‍ പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. അതേസമയം, ബില്ലിനെതിരേ പരമാവധി വോട്ടു സമാഹരിക്കാന്‍ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ശ്രമം തുടങ്ങി. ബിൽ ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ പർട്ടികളും രാജ്യസഭ അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്.

ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ എതിര്‍ക്കുമെന്നാണു വിവരം. മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ ശിവസേനയുടെ നിലപാടിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പരോക്ഷമായി വിമര്‍ശിച്ചിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടുമുതല്‍ രാത്രി എട്ടുവരെയാണ് രാജ്യസഭയില്‍ പൗരത്വ ബില്ലിന്മേല്‍ ചര്‍ച്ച നടക്കുക. നിലവില്‍ 238 അംഗങ്ങളാണ് സഭയിലുള്ളത്. ബില്‍ പാസാവാന്‍ 120 പേരുടെ പിന്തുണ വേണം. ബി.ജെ.പി.യുടെ 83 സീറ്റടക്കം എന്‍.ഡി.എ.യ്ക്ക് നിലവില്‍ 105 അംഗങ്ങളാണുള്ളത്. എ.ഐ.എ.ഡി.എം.കെ.-11, ബി.ജെ.ഡി.-7, വൈ.എസ്.ആര്‍. കോണ്‍ഗ്രസ്-2, ടി.ഡി.പി.-2 എന്നീ കക്ഷികളില്‍നിന്നായി 22 പേരുടെ കൂടി പിന്തുണയുണ്ടെന്നാണു ബി.ജെ.പി. വൃത്തങ്ങള്‍ പറയുന്നത്. എങ്കില്‍ 127 പേരുടെ പിന്തുണയാവും.

ഇതിനിടെ ബില്ലിനെ പിന്തുണയ്ക്കുന്നതില്‍ നിന്ന് ജെഡിയുവിനെ മാറ്റാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ നടക്കുന്നുണ്ട്. ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ചതിനെതിരെ പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ പ്രശാന്ത് കിഷോറടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ആറ് അംഗങ്ങളാണ് ജെഡിയുവിന് രാജ്യസഭയിലുള്ളത്.