ബാരാമതി വിമാനദുരന്തവുമായി ബന്ധപ്പെട്ട് അപകടമരണത്തിനു കേസെടുത്ത മഹാരാഷ്ട്ര പൊലീസിന്റെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് (സിഐഡി) മൊഴിയെടുത്ത് തുടങ്ങി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന എന്‍സിപി അധ്യക്ഷന്‍ അജിത് പവാറിന്റെ മരണത്തെ തുടര്‍ന്ന് പ്രതിപക്ഷത്തേയും എന്‍സിപിയിലേയും ചില നേതാക്കള്‍ ദുരൂഹത ആരോപിച്ചതിന് പിന്നാലെയാണ് അപകടമരണത്തില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് സിഐഡി കടന്നത്. അജിത് പവാറിന്റെ പേഴ്‌സനല്‍ സെക്രട്ടറി അവിനാഷ് സോള്‍വതിന്റെ മൊഴിയെടുത്തു. മൂടല്‍മഞ്ഞിനെത്തുടര്‍ന്നു ദൂരക്കാഴ്ച കുറഞ്ഞതാണു ദുരന്തത്തിനിടയാക്കിയതെന്നാണു വ്യോമയാന വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.
അജിത്തിന്റെ യാത്രകള്‍, അവസാന ദിവസത്തെ ഫോണ്‍ വിളികള്‍, യാത്ര ചെയ്ത വിമാനത്തിന് എന്തെങ്കിലും സാങ്കേതിക പ്രശ്‌നമുണ്ടെന്നതു സംബന്ധിച്ച് പുറപ്പെടുന്നതിനു മുന്‍പ് സൂചിപ്പിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണസംഘം ചോദിച്ചത്. 15 വര്‍ഷത്തിലേറെയായി അജിത് പവാറിനൊപ്പം പ്രവര്‍ത്തിച്ചിരുന്നയാളാണ് അവിനാഷ്. മറ്റു ജീവനക്കാരില്‍നിന്നും വരുംദിവസങ്ങളില്‍ മൊഴിയെടുക്കും. അജിത് പവാര്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍പെട്ട ദിവസം താനും അദ്ദേഹത്തോടൊപ്പം സഞ്ചരിക്കേണ്ടതായിരുന്നെന്നും മുംബൈയിലെത്താന്‍ വൈകിയതിനാലാണ് ആ യാത്ര മുടങ്ങിയതെന്നും മുന്‍ മന്ത്രി മഹാദേവ് ജാന്‍കര്‍ പറഞ്ഞു. അപകടത്തിന് ഏതാനും ദിവസം മുന്‍പ് അജിത് പവാറുമായി സംസാരിച്ചിരുന്നു. 28നു ബാരാമതിയിലേക്കു പോകുന്നുണ്ടെന്നും ഒപ്പം വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, താന്‍ മുംബൈയിലെത്താന്‍ വൈകിയെന്നും അജിത്തിന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്നും ജാന്‍കര്‍ പറഞ്ഞു.
എന്‍സിപി അധ്യക്ഷയായി അജിത് പവാറിന്റെ മരണശേഷം ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ഭാര്യ സുനേത്ര പവാര്‍ തന്നെ വരണമെന്നാണ് എന്‍സിപി പ്രവര്‍ത്തകരും പവാര്‍ കുടുംബവും ആഗ്രഹിക്കുന്നതെന്നു രോഹിത് പവാര്‍ എംഎല്‍എ പറഞ്ഞു. ഇരു എന്‍സിപികളുടെയും ലയനം സംബന്ധിച്ച പ്രതികരണം ദുഃഖാചരണത്തിനു ശേഷം സുനേത്ര നടത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും എന്‍സിപി ശരദ് വിഭാഗം നേതാവായ രോഹിത് വ്യക്തമാക്കി. ‘ലയനവുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഞങ്ങളെ സംബന്ധിച്ചു വളരെ ദുഃഖകരമായ സമയമാണിതെന്നാണ് രോഹിത് പറഞ്ഞത്.
Read more
അര്‍ഹരായ സ്ത്രീകള്‍ക്കു പ്രതിമാസം 1,500 രൂപ നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ലാഡ്കി ബഹിന്‍ പദ്ധതിക്ക് അജിത് പവാറിന്റെ പേരു നല്‍കണമെന്ന എന്‍സിപി നേതാക്കളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.







