കർണാടകയിൽ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം; സംഭവം മതപരിവർത്തന വിരുദ്ധ ബിൽ നിയമസഭ ചർച്ച ചെയ്യുന്നതിന് മണിക്കൂറുകൾ മുമ്പ്

കർണാടകയിലെ ചിക്കബല്ലാപ്പൂർ ജില്ലയിലെ ഒരു പള്ളി വ്യാഴാഴ്ച അക്രമികൾ നശിപ്പിച്ചു. മതപരിവർത്തന വിരുദ്ധ ബിൽ എന്നറിയപ്പെടുന്ന കർണാടക റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയൻ ബിൽ, 2021, സംസ്ഥാന നിയമസഭ ചർച്ചയ്ക്ക് എടുക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് സംഭവം.

പട്ടികജാതി, പട്ടികവർഗ സമുദായങ്ങൾ, പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ എന്നിവരെ മറ്റൊരു മതത്തിലേക്ക് നിർബന്ധിത മതപരിവർത്തനം നടത്തിയാൽ പരമാവധി 10 വർഷത്തെ തടവുശിക്ഷ ഉൾപ്പെടെ നിരവധി വിവാദ വ്യവസ്ഥകൾ ബില്ലിൽ ഉണ്ട്.

ബുധനാഴ്ച, ബില്ലിനെതിരെ കുറഞ്ഞത് 40 സാമൂഹിക- രാഷ്ട്രീയ സംഘടനകളിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ ബെംഗളൂരുവിൽ പ്രതിഷേധ മാർച്ച് നടത്തി. ലെജിസ്ലേറ്റീവ് കൗൺസിലിൽ സംയുക്ത പ്രതിപക്ഷം ബിൽ പരാജയപ്പെടുത്താനുള്ള സാദ്ധ്യത ഉണ്ടായിരുന്നിട്ടും 2023ൽ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ സ്വാധീനം സൃഷ്ടിക്കുന്നതിനുള്ള ഒരു ഉപകരണമായി ഇതിനെ കാണുന്ന ബി.ജെ.പി ബില്ലുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

അതിനിടെ, ബെലഗാവിയിലെ പ്രശസ്ത കന്നഡ പോരാളിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സങ്കൊല്ലി രായണ്ണയുടെ പ്രതിമ അടുത്തിടെ നശിപ്പിച്ചതിനെതിരെ കന്നഡ അനുകൂല സംഘടനകൾ ഡിസംബർ 31 ന് കർണാടകയിൽ സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.