വിവോയുടെ 465 കോടി കണ്ടുകെട്ടി; ഇ.ഡിയെ ഭയന്ന് ഡയറക്ടര്‍മാര്‍ ഇന്ത്യയില്‍ നിന്ന് മുങ്ങി

കള്ളപ്പണക്കേസില്‍ ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ വിവോയ്ക്കും അനുബന്ധ കമ്പനികള്‍ക്കുമെതിരെ എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് നടപടി. വിവോയുടെ 465 കോടി രൂപ എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് മരവിപ്പിച്ചു.

സാമ്പത്തികതട്ടിപ്പ് കണ്ടെത്തുന്നതിന് വിവോയും അനുബന്ധ കമ്പനികളുമായി ബന്ധപ്പെട്ട 44 സ്ഥലങ്ങളിലായി ഈ ആഴ്ച ആദ്യം ആരംഭിച്ച റെയ്ഡുകളില്‍ 119 ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ച 465 കോടി രൂപയും, സഹ സ്ഥാപനങ്ങളില്‍ നിന്നും 73 ലക്ഷം രൂപയും 2 കിലോ സ്വര്‍ണക്കട്ടികളും പിടിച്ചെടുത്തതായി ഇഡി അറിയിച്ചു. നികുതി വെട്ടിക്കാന്‍ വിവോ 62,476 കോടി രൂപ ചൈനയിലേക്ക് മാറ്റിയെന്നും ഇഡി പറഞ്ഞു.

അതേസമയം, വിവോയുടെ ഡയറക്ടര്‍മാര്‍ ഇന്ത്യയില്‍നിന്നു കടന്നെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കമ്പനിക്കെതിരെ ഇന്ത്യയുടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കിയതിനു പിന്നാലെ വിവോയുടെ ഇന്ത്യയിലെ ഡയറക്ടര്‍മാരായിരുന്ന സെങ്ഷെന്‍ ഓവു, സാങ് ജിയ് എന്നിവരാണ് രാജ്യം വിട്ടത്.

കേസുമായി ബന്ധപ്പെട്ട് 44 ഇടങ്ങളില്‍ നിന്ന് കമ്പനിക്കെതിരെ ഇഡി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുംം ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമായിരുന്നു അന്വേഷണം.