ലഡാക്കിലെ അതിർത്തിയിൽ ചൈന സൈനിക സാന്നിദ്ധ്യം കൂട്ടുന്നതായി റിപ്പോർട്ട്; സൈനിക ഉപകരണങ്ങളുടെ പ്രദർശനം മാത്രമാണെന്നും വിലയിരുത്തൽ

ലഡാക്കിലെ അതിർത്തിയിൽ ചൈന ഒരു ഭാഗത്ത് പിൻവാങ്ങുമ്പോഴും മറ്റിടങ്ങളിൽ സൈനിക സാന്നിധ്യം കൂട്ടുന്നതായി റിപ്പോർട്ട്. ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്ത വിദഗ്ദ്ധരെ ഉദ്ധരിച്ച് ദേശിയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണിത്. ഇന്ത്യയെ കബളിപ്പിച്ചു കൊണ്ട് ചൈന സൈനിക ശക്തി കൂട്ടുകയാണെന്നാണ് നിഗമനം. എന്നാല് സൈനിക ഉപകരണങ്ങളുടെ പ്രദർശനമാത്രമാണിതെന്നും മറ്റൊരു പക്ഷമുണ്ട്.

കഴിഞ്ഞ ദിവസമാണ് അതിർത്തിയിലെ സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കാനും നിയന്ത്രണരേഖ മറികടക്കാതെ സൂക്ഷിക്കാനും ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ ധാരണയായത്. നയതന്ത്ര തലത്തിൽ നടത്തിയ ചർച്ചയിലാണ് അതിർത്തിയിൽ സമാധാനം പുനസ്ഥാപിക്കാൻ ധാരണയായത്. അതേസമയം ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ പലതവണ ചുറ്റിപ്പറന്നതായും കരസേന അതിർത്തി മേഖലയിൽ വൻ സൈനികവിന്യാസം നടത്തിയതായും വാർത്ത ഏജൻസിയായ എഎഫ്പി. റിപ്പോർട്ട് ചെയ്തിരുന്നു.  ഇതിന് പിന്നാലെയാണ് ലഡാക്കിൽ അതിർത്തിയോട് ചേർന്ന് ചൈനീസ് ഭാഗത്ത് നടക്കുന്ന സംഭവ വികാസങ്ങൾ.ഗൽവാൻ മേഖലയ്ക്ക് പുറത്താണ് സൈനിക സാന്നിധ്യം.

കഴിഞ്ഞ മെയ് മാസം മുതൽ കൂടുതൽ സൈനിക ഉപകരണങ്ങളും ട്രഞ്ചുകളുൾപ്പെടെയുള്ള നിർമാണങ്ങളും നടക്കുന്നതായാണ് റിപ്പോർട്ട്. ഭാവിയിൽ സൈനിക വിന്യാസത്തിന് ഉപകരിക്കുന്ന രീതിയിൽ റോഡുകളും നിർമ്മിക്കുന്നുണ്ട്. അതേസമയം, ഗൽ വാൻ പോലുള്ള യഥാർഥ നിയന്ത്രണ രേഖയിൽ നിന്ന് ചൈന ബഹുദൂരം പിൻവാങ്ങിയതായും ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഇത് സമാധാന ചർച്ചയുടെ മറവിൽ ഇന്ത്യയെ കബളിപ്പിക്കാനുള്ള ശ്രമമാണെന്ന് ഒരു വിഭാഗം സൈനിക വിദഗ്ദർ പറയുന്നു. എന്നാൽ ഇന്ത്യയെ പരീക്ഷിക്കാനായി സൈനിക ഉപകരണങ്ങൾ പ്രദർശിപ്പിക്കുക മാത്രമാണെന്നും മറ്റൊരു അഭിപ്രായമുണ്ട്. എന്നാൽ ജൂലൈ 14ന് നടന്ന കമാൻഡര്‍ തല ചർച്ചയ്ക്കുശേഷം അതിർത്തിയിൽ ചൈന സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചിട്ടില്ലെന്നാണ് ഇന്ത്യയുടെ പക്ഷം. ചർച്ചകൾ തുടരാൻ ഇരുപക്ഷവും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു