ഇടതു പാർട്ടികളെ ഉപയോഗിച്ച് ആണവക്കരാര്‍ അട്ടിമറിക്കാൻ ചൈന ശ്രമിച്ചു: മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ

ഇന്ത്യ-യുഎസ് ആണവ കരാറിനോട് “ആഭ്യന്തര എതിർപ്പ് വളർത്താൻ” ചൈന ഇന്ത്യയിലെ ഇടതുപാർട്ടികളുമായുള്ള “അടുത്ത ബന്ധം” ഉപയോഗിച്ചു എന്ന് മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. ഇതാകാം “ഇന്ത്യൻ ആഭ്യന്തര രാഷ്ട്രീയത്തിൽ ചൈന രാഷ്ട്രീയമായി ഇടപെടുന്ന ആദ്യ സംഭവം” എന്നും അദ്ദേഹം പറഞ്ഞു.

ഈയിടെ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിച്ച മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ ‘ദി ലോംഗ് ഗെയിം: ഹൗ ദി ചൈനീസ് നെഗോഷ്യേറ്റ് വിത്ത് ഇന്ത്യ’ എന്ന പുതിയ പുസ്തകത്തിലാണ് രാഷ്ട്രീയവും നയതന്ത്രപരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാവുന്ന ഈ വെളിപ്പെടുത്തൽ.

39 വർഷത്തെ തന്റെ നയതന്ത്രജീവിതത്തിൽ, ചൈനീസ് ഭാഷയായ മന്‍ഡാരിനില്‍ പ്രാവീണ്യമുള്ള ഗോഖലെ 20 വർഷത്തിലധികം ചൈനയിലും ഏഴ് വർഷം വിദേശകാര്യ മന്ത്രാലയത്തിലെ ചൈന ഡെസ്കിലും ഏഴ് വർഷം കിഴക്കൻ ഏഷ്യയിലും സേവനമനുഷ്ഠിച്ചു. ചൈനയിലെ ഇന്ത്യൻ അംബാസിഡറായി സേവനമനുഷ്ഠിച്ച അദ്ദേഹം രാജ്യത്തെ ഏറ്റവും മികച്ച ചൈന നിരീക്ഷകരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വർഷമാണ് വിജയ് ഗോഖലെ വിരമിച്ചത്.

കഴിഞ്ഞ 75 വർഷങ്ങളിൽ ഇന്ത്യയും ചൈനയും ചർച്ച ചെയ്ത ആറ് വിഷയങ്ങളാണ് ഗോഖലെയുടെ പുസ്തകത്തിൽ ഉള്ളത്. പുസ്തകത്തിലെ ഏറ്റവും രസകരമായ അവകാശവാദങ്ങളിലൊന്ന്, ഇന്ത്യ-യുഎസ് ആണവ കരാർ തകർക്കാൻ ചൈന എങ്ങനെയാണ് ഇന്ത്യയിലെ ഇടതുപക്ഷ പാർട്ടികളെ ഉപയോഗിക്കാൻ ശ്രമിച്ചത് എന്നതാണ്.

“… ഇന്ത്യയിലെ ഇടതുപാർട്ടികളുമായുള്ള അടുത്ത ബന്ധം ചൈന പ്രയോജനപ്പെടുത്തി. സി.പി.ഐയുടെയും സി.പി.എമ്മിന്റെയും ഉന്നത നേതാക്കൾ യോഗങ്ങൾക്കായും ചികിത്സക്കായും ചൈനയിലേക്ക് പോയിരുന്നു. ചൈനയുമായുള്ള അതിർത്തി തർക്കങ്ങളിലും ഉഭയകക്ഷി താൽപ്പര്യമുള്ള മറ്റ് കാര്യങ്ങളിലും സി.പി.ഐയും സി.പി.എമ്മും ഇന്ത്യക്കൊപ്പമായിരുന്നു, എന്നാൽ ഇന്ത്യ-യുഎസ് ആണവ കരാറിനെക്കുറിച്ച് ഇരു പാർട്ടികൾക്കും അടിസ്ഥാനപരമായ ആശങ്കകളുണ്ടായിരുന്നു എന്ന് ചൈനക്ക് അറിയാമായിരുന്നു, ഇത് അവർ ഉപയോഗിച്ചു ”വിജയ് ഗോഖലെ എഴുതുന്നു.

“അമേരിക്കയോടുള്ള ഇന്ത്യയുടെ ചായ്‌വിനെക്കുറിച്ച്‌ ചൈന ഭയപ്പെട്ടിരുന്നു. ഡോ. മൻമോഹൻ സിംഗിന്റെ യു.പി.എ സർക്കാരിൽ ഇടതുപാർട്ടികൾ വഹിച്ച സ്വാധീനം ചൈനക്കറിയാമായിരുന്നു, ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിലേക്കുള്ള ചൈനയുടെ കടന്നുകയറ്റത്തിന്റെ ആദ്യ ഉദാഹരണമായിരിക്കാം ഇത്, പക്ഷേ തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് കളിക്കാൻ അവർ ശ്രദ്ധിച്ചു,” വിജയ് ഗോഖലെ എഴുതുന്നു.

“1998 ലെ ആണവ പരീക്ഷണങ്ങളിൽ ഇന്ത്യയോട് സ്വീകരിച്ച നിലപാടിന് വിപരീതമായിരുന്നു ഈ കാലയളവിലുടനീളമുള്ള ചൈനയുടെ ഇടപെടലുകളെന്ന് ഗോഖലെ പറയുന്നു. എൻ‌എസ്‌ജിയുമായുള്ള ഇന്ത്യയുടെ ആണവ ഇടപാടിന്റെ കാര്യം ചൈന ഒരിക്കലും ഉഭയകക്ഷി യോഗങ്ങളിൽ ഉന്നയിച്ചിട്ടില്ല, ഇന്ത്യ ഈ വിഷയം ഉന്നയിച്ചപ്പോഴെല്ലാം വളരെ അപൂർവ്വമായി മാത്രമേ ഇക്കാര്യം ചർച്ച ചെയ്തുള്ളു, അദ്ദേഹം പറയുന്നു.

“അതേസമയം ഇന്ത്യ-യുഎസ് ആണവ ഇടപാടിനെതിരെ ആഭ്യന്തര എതിർപ്പ് വളർത്തുന്നതിനായി, ആണവായുധങ്ങളുമായി ബന്ധപ്പെട്ട് സൈദ്ധാന്തിക പ്രശ്നമുള്ള ഇടതുപക്ഷ പാർട്ടികളിലൂടെയും ഇന്ത്യയിലെ ഇടതുപക്ഷ ചായ്‌വുള്ള മാധ്യമങ്ങളിലൂടെയും ചൈനക്കാർ പ്രവർത്തിച്ചതായി തോന്നുന്നു ആണവക്കരാറില്‍ പ്രതിഷേധിച്ച് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചിരുന്നു. ഇന്ത്യൻ ആഭ്യന്തര രാഷ്ട്രീയത്തിൽ ചൈന രാഷ്ട്രീയമായി പ്രവർത്തിക്കുന്ന ആദ്യ സംഭവമായിരിക്കാം ഇത്,”അദ്ദേഹം പുസ്തകത്തിൽ പറഞ്ഞു.