“ഇന്ത്യയുടെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ചൈന മാനിക്കണം”: കേന്ദ്ര സർക്കാർ

ജമ്മു കശ്മീരിലെ സമീപകാല സംഭവവികാസങ്ങൾ പൂർണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമായതിനാൽ ചൈന “ഇന്ത്യയുടെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും മാനിക്കണം” എന്ന് കേന്ദ്രം. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്ര പൊതുസഭയിൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി കശ്മീരിനെക്കുറിച്ച് പരാമർശം നടത്തി ഒരു ദിവസം കഴിയുമ്പോഴാണ് ഇന്ത്യയുടെ പ്രസ്താവന.

പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ (പി‌ഒകെ) നിയമവിരുദ്ധമെന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സി‌പി‌ഇസി) നിലവിലുള്ള സ്ഥിതിയെ മറ്റു മാർഗ്ഗങ്ങളിലൂടെ മാറ്റാനുള്ള ശ്രമമാണെന്നും ഇന്ത്യ പരാമർശിച്ചു. പടിഞ്ഞാറൻ ചൈനയിലെ കഷ്ഗറിനെ പാകിസ്ഥാനിലെ ഗ്വാഡാർ തുറമുഖവുമായി ബന്ധിപ്പിക്കുന്ന 3,000 കിലോമീറ്റർ വിസ്തൃതിയുള്ള 50 ബില്യൺ ഡോളർ ഇടനാഴി ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിലെ കല്ലുകടിയാണ്. ഇടനാഴി പി‌ഒകെയിലൂടെ കടന്നുപോകുന്നതിനാൽ ചൈനയുടെ സി‌പി‌ഇസി നീക്കത്തിനെതിരെ ഇന്ത്യ തുടക്കത്തിൽ തന്നെ പ്രതിഷേധിച്ചിരുന്നു.

ഐക്യരാഷ്ട്ര പൊതുസഭയുടെ 74-ാമത് സെഷന്റെ പൊതുചർച്ചയിൽ ചൈനീസ് വിദേശകാര്യമന്ത്രി കശ്മീർ പ്രശ്‌നം യുഎൻ ചാർട്ടർ, സെക്യൂരിറ്റി കൗൺസിൽ പ്രമേയങ്ങൾ, ഉഭയകക്ഷി കരാർ എന്നിവയ്ക്ക് അനുസൃതമായി സമാധാനപരമായും ശരിയായ രീതിയിലും പരിഹരിക്കണമെന്ന് പറഞ്ഞു. “ഏകപക്ഷീയമായി സ്ഥിതിഗതികൾ മാറ്റുന്ന നടപടികളൊന്നും സ്വീകരിക്കരുത്,” വാങ് പറഞ്ഞു.

“ജമ്മു കശ്മീർ, ലഡാക്ക് എന്നിവ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് ചൈനീസ് പക്ഷത്തിന് നന്നായി അറിയാം, സമീപകാല സംഭവവികാസങ്ങൾ പൂർണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്.” മറുപടിയായി ഇന്ത്യ പറഞ്ഞു.

മറ്റ് രാജ്യങ്ങൾ ഇന്ത്യയുടെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും മാനിക്കുമെന്നും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ അനധികൃത ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയിലൂടെ സ്ഥിതിഗതികൾ മാറ്റാനുള്ള ശ്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്നും ഇന്ത്യ പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.