'രാഷ്ട്രീയ കണക്കുകള്‍ പറഞ്ഞ് തീര്‍ക്കാന്‍ ടി.വി ചാനലില്‍ പോയി ഇരിക്കുന്നതായിരിക്കും നല്ലത്; കോടതിയെ അതിന് ഉപയോഗിക്കരുത്'-ചീഫ് ജസ്റ്റിസ്

കോടതി മുറി രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ ഉപയോഗിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ. ബിജെപിയുടെ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക്  എതിരെയായിരുന്നു ഹര്‍ജി. ബി.ജെ.പിയുടെയും പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റേയും അഭിഭാഷകരോടായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ബി.ജെ.പി വക്താവ് ഗൗരവ് ബന്‍സാലാണ് ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ബിജെപിക്കായി ഗൗരവ് ഭാട്ടിയയും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനായി കപില്‍ സിബലുമാണ് കോടതിയില്‍ ഹാജരായത്‌. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കാന്‍ അനുവദിക്കണോ എന്നത് കോടതി നിര്‍ബന്ധമായും പരിശോധിക്കണമെന്ന് ഇതിനെ എതിര്‍ത്തു കൊണ്ട് കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

കോടതിയില്‍ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തിയതിന് ഇരുപക്ഷത്തേയും അഭിഭാഷകരായ കപില്‍ സിബലിനേയും ഗൗരവ് ഭാട്ടിയയേയും കോടതി ശകാരിച്ചു. രാഷ്ട്രീയ കണക്കുകള്‍ പറഞ്ഞ് തീര്‍ക്കാന്‍ ഒരു ടിവി ചാനലില്‍ പോയി ഇരിക്കുന്നതായിരിക്കും നല്ലതെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ പറഞ്ഞു.

“രാഷ്ട്രീയ നേട്ടങ്ങള്‍ക്കും കണക്കുകള്‍ തീര്‍ക്കുന്നതിനും കോടതിയെ ഒരു വേദിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം.”ചീഫ് ജസ്റ്റിസ് ഇതിന് മറുപടി നല്‍കി.