കാമുകനുമായുള്ള ബന്ധം എതിര്‍ത്തു; യുവതിയും സുഹൃത്തും ഭര്‍ത്താവിനെ കൊലപ്പെടുത്തി

കാമുകനുമായുള്ള ബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനെ ഭാര്യയും കാമുകന്റെ ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തി. ഓട്ടോ ഡ്രൈവറായ നാഗരാജാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ചെന്നൈ നെര്‍കുണ്ടത്താണു സംഭവം. കേസില്‍ നാഗരാജിന്റെ ഭാര്യ ഗായത്രി, സുഹൃത്ത് ബാനു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാനുവിന്റെ ഭര്‍ത്താവ് മഹേന്ദ്രന്‍ ഒളിവിലാണ്.

നാഗരാജ്, സുഹൃത്തായ മഹേന്ദ്രനുമായുളള ഭാര്യ ഗായത്രിയുടെ ബന്ധം വിലക്കിയതാണ് കൊലപാതകത്തിന് കാരണമായത്. മഹേന്ദ്രനുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്നും തുടര്‍ന്നാല്‍ മഹേന്ദ്രനെ കൊലപ്പെടുത്തുമെന്നും നാഗരാജ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ ഗായത്രി, സുഹൃത്തും മഹേന്ദ്രന്റെ ഭാര്യയുമായ ബാനുവിനെ കൂട്ടുപിടിച്ച് നാഗരാജിനെ വകവരുത്തുകയായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ച ഗായത്രിയും ബാനുവും ചേര്‍ന്ന് നാഗരാജിനെ കഴുത്തില്‍ ഷാള്‍ കുരുക്കി ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നു. പിന്നേറ്റ് ഗായത്രി ജോലിക്ക് പോവുകയും ചെയ്തു. എന്നാല്‍ രാവിലെ വീട്ടിലെത്തിയ ഗായത്രിയുടെ സഹോദരന്‍ മൃത്‌ദേഹം കണ്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കൊലപാതക ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.