'കൃഷ്ണാ! രക്ഷിക്കണം' - പ്രചാരണം തുടങ്ങി ഛന്നി; ജെറ്റിൽ പറക്കുന്നവർക്ക് തോൽവിയെന്ന് ആപ്പ്

പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി ഇന്ന് ബദൗറിലെ സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രചരണം ആരംഭിച്ചു.”ഞാൻ മാൾവ മേഖലയിൽ വന്ന സുദാമയെപ്പോലെയാണ്. ഇവിടെയുള്ള ആളുകൾ എന്നെ പരിപാലിക്കുന്ന കൃഷ്ണനെപ്പോലെയാണ്,” വോട്ടർമാരുടെ പിന്തുണ തേടി അദ്ദേഹം പറഞ്ഞു.

അതേസമയം, സ്വകാര്യജെറ്റിൽ പറക്കുന്ന ചന്നിയെ തഴഞ്ഞ് സാധാരക്കാരനായ തന്നെ വോട്ടർമാർ ഈ സംവരണ മണ്ഡലത്തിൽ ജയിപ്പിക്കുമെന്ന് ആം ആദ്മി സ്ഥാനാർഥി ലാഭ് സിംഗ്‌ പറഞ്ഞു.മുഖ്യമന്ത്രിയായതിന് പിന്നാലെ ഛന്നി ജെറ്റിൽ പാർട്ടി നേതാക്കളെ കാണാൻ പോയത് വലിയ വിമർശനം ഉയർത്തിയിരുന്നു .

ഫെബ്രുവരി 20-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അഭിപ്രായ സർവേകൾ പ്രകാരം മുൻനിരയിലുള്ള ആം ആദ്മി പാർട്ടിക്ക് പിന്തുണ നൽകുന്ന ഒരു കോട്ടയാണ് മാൾവ. ഇവിടെ ആകെ 69 നിയമസഭാ സീറ്റുകളാണുള്ളത്. അതിലൊന്നാണ് മുഖ്യമന്ത്രിക്ക് കോൺഗ്രസ് അനുവദിച്ചത്.

മൂന്ന് തവണ വിജയിച്ച തന്റെ പരമ്പരാഗത മണ്ഡലമായ ചാംകൗർ സാഹിബിൽ നിന്നും അദ്ദേഹം മത്സരിക്കുന്നുണ്ട്. ചന്നി രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നു എന്നത് പാർട്ടിക്കുള്ളിൽ നവജ്യോത് സിംഗ് സിദ്ദുവിനെ മറികടന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർന്നുവന്നതിന്റെ സൂചനയായാണ് കാണുന്നത്.