ഡൽഹിയിൽ പ്രവേശിക്കുന്നതിന് ചന്ദ്രശേഖർ ആസാദിന് ഉണ്ടായിരുന്ന വിലക്ക് പിൻവലിച്ചു

ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദിന് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി നൽകി ഡൽഹി കോടതി. നേരത്തെ ജാമ്യവ്യവസ്ഥയുടെ ഭാഗമായി ചന്ദ്രശേഖർ ആസാദിനെ നാലാഴ്ചത്തേക്ക് ഡൽഹിയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. കഴിഞ്ഞയാഴ്ച ചന്ദ്രശേഖർ ആസാദിന് ജാമ്യം അനുവദിച്ച ഡൽഹിയിലെ തീസ് ഹസാരി കോടതി ഇന്ന് ഉത്തരവ് പരിഷ്കരിച്ചു. ഡൽഹിയിൽ എത്തുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും തന്റെ നീക്കങ്ങളുടെ പൂർണ സമയക്രമം ഡിസിപി (ക്രൈം) ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകി നഗരത്തിലേക്ക് വീണ്ടും പ്രവേശിക്കാമെന്ന് കോടതി പറഞ്ഞു.

ഡൽഹി ജമാ മസ്ജിദിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് ഒരു ദിവസം കഴിഞ്ഞ് ഡിസംബർ 21- നാണ് ഭീം ആർമി മേധാവിയെ അറസ്റ്റ് ചെയ്തത്. കലാപം സൃഷ്ടിക്കാനുള്ള ശ്രമം അക്രമത്തിന് പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ആസാദിനെതിരെ ചുമത്തിയിരിക്കുന്നത്.

നിയന്ത്രണങ്ങളിൽ തി രഞ്ഞെടുപ്പിൽ പങ്കെടുക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള ചില മൗലികാവകാശങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഭീം ആർമി മേധാവിയുടെ അഭിഭാഷകർ തങ്ങളുടെ കക്ഷിയുടെ ജാമ്യ വ്യവസ്ഥകൾ പുനഃപരിശോധിക്കാൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പിനെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവം എന്ന് വിശേഷിപ്പിച്ച കോടതി ഉത്തരവിൽ ചന്ദ്രശേഖർ ആസാദിന് ഡൽഹി തിരെഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അനുവദിക്കുമെന്നും പറഞ്ഞു.