ചമ്പരന്‍ മട്ടണ്‍, ലാലുവിന്റെ മേല്‍നോട്ടത്തില്‍ രാഹുലിന്റെ പാചകം; ബിഹാര്‍ നേതാവിന്റെ കുടുംബത്തിനൊപ്പം ഡിന്നര്‍, ഒടുവില്‍ കുറച്ച് കറി പ്രിയങ്കയ്ക്കായി പൊതിഞ്ഞെടുത്ത് രാഹുല്‍

ഇന്ത്യ മുന്നണിയുടെ യോഗം മുംബൈയില്‍ അവസാനിച്ചതിന് പിന്നാലെ രാഷ്ട്രീയം പറഞ്ഞു കൊണ്ടൊരു പാചകം ദേശീയ തലത്തില്‍ ശ്രദ്ധ നേടുകയാണ്. മാസ്റ്റര്‍ ചെഫ് ബിഹാര്‍ രാഷ്ട്രീയത്തിലെ അതികായന്‍ ലാലു പ്രസാദ് യാദവും ശിഷ്യന്‍ കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധിയുമാണ്. ബിഹാറി സ്‌പെഷ്യല്‍ ചമ്പരന്‍ മട്ടണ്‍ രാഹുല്‍ ഗാന്ധിയെ ഉണ്ടാക്കാന്‍ പഠിപ്പിക്കുകയാണ് ലാലു പ്രസാദ് യാദവ്. അതിനിടയില്‍ രാഷ്ട്രീയവും ചര്‍ച്ചയാവുന്നുണ്ട്. മുതിര്‍ന്ന നേതാവ് രാഹുലിന് ഉപദേശങ്ങളും നല്‍കുന്നുണ്ട്.

രാഹുല്‍ ഗാന്ധിയുടെ യൂട്യൂബ് പേജില്‍ പങ്കുവെച്ച 7 മിനിട്ടുള്ള വീഡിയോ ഒരു മില്യണിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ്. രാഹുല്‍ ഗാന്ധിയോട് പ്രത്യേക സ്‌നേഹം കാത്തുസൂക്ഷിക്കുന്ന നേതാവാണ് ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ്. നേരത്തെ രാഹുല്‍ ഗാന്ധിയുടെ അയോഗ്യത കേസില്‍ സുപ്രീം കോടതി ഇടപെട്ട് രാഹുലിന് അനുകൂല വിധി ഉണ്ടായപ്പോള്‍ ഡല്‍ഹിയിലേക്ക് എത്തിയ ലാലു ആര്‍ജെഡി എംപിയുടെ വീട്ടില്‍ ബിഹാറില്‍ നിന്ന് കൊണ്ടുവന്ന മട്ടണ്‍ ഉപയോഗിച്ച് തനതു ബിഹാറി ചമ്പരന്‍ മട്ടണ്‍ കറി ഉണ്ടാക്കി നല്‍കിയിരുന്നു.

https://www.youtube.com/watch?v=Jj3QFMqycog&t=1s

ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ ആ ചമ്പരണ്‍ മട്ടണ്‍ കറി എങ്ങനെ ഉണ്ടാക്കുമെന്ന് പഠിപ്പിക്കുന്ന ലാലുവിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ബിഹാറിലെ ചമ്പരന്‍ ജില്ലയിലെ പേരുകേട്ട ചമ്പരന്‍ മട്ടന്‍ പാകം ചെയ്യാന്‍ ലാലു പ്രസാദ് യാദവ് രാഹുലിനെ പഠിപ്പിക്കുമ്പോള്‍ സഹായിയായി ലാലുവിന്റെ മകള്‍ മീസാ ഭാരതിയും ഒപ്പമുണ്ട്.

ലാലുപ്രസാദ് പാചകവിദഗ്ധനാണെന്നും അതിനാലാണ് അദ്ദേഹത്തിന്റെ പക്കല്‍ നിന്ന് പാചകം പഠിക്കാമെന്ന് കരുതിയതെന്നും രാഹുല്‍ പറയുന്നു. മട്ടന്‍ കറിയിലേക്ക് വേണ്ട ചേരുവകളും അവ ചേര്‍ക്കേണ്ട രീതിയുമെല്ലാം ലാലുപ്രസാദ് രാഹുലിന് പറഞ്ഞു കൊടുക്കുന്നുണ്ട്. തായ് ഫുഡ് ഏറെ ഇഷ്ടമാണെന്ന് ലാലുപ്രസാദ് പറഞ്ഞപ്പോള്‍ തന്റെ സഹോദരി പ്രിയങ്ക തയ്യാറാക്കുമെന്നും അത് താന്‍ ഒരു ദിവസം കൊടുത്തുവിടാമെന്നും രാഹുല്‍ പറയുന്നുണ്ട്.

എനിക്ക് പാചകം ചെയ്യാനറിയാം, പക്ഷേ ഞാന്‍ ഒരു വിദഗ്ദ്ധനല്ല. ഞാന്‍ യൂറോപ്പില്‍ ജോലി ചെയ്തിരുന്നപ്പോള്‍ എനിക്ക് പാചകം പഠിക്കേണ്ടിവന്നു. ഞാന്‍ തനിച്ചായിരുന്നു, അതിനാല്‍ എനിക്ക് പാചകം പഠിക്കേണ്ടിവന്നു. അത്യാവശം അടിസ്ഥാന വിഭവങ്ങള്‍ പാചകം ചെയ്യാന്‍ കഴിയും. പക്ഷേ പാചകത്തില്‍ അത്ര വിദഗ്ദ്ധനൊന്നുമല്ല. ലാലു യാദവ് ജി മികച്ച രീതിയില്‍ ഭക്ഷണം ഉണ്ടാക്കും.

രാഹുലിന്റെ വാക്കുകള്‍ക്ക് താനെങ്ങനെയാണ് പാചകം പഠിച്ചതെന്ന് പറഞ്ഞു മറുപടി കൊടുക്കുന്നുമുണ്ട് രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവ്.

ഞാന്‍ ആറോ ഏഴോ ക്ലാസ്സില്‍ പഠിക്കുന്ന സമയം പട്‌നയില്‍ ജോലി ചെയ്തിരുന്ന എന്റെ സഹോദരങ്ങളെ കാണാന്‍ ഞാന്‍ പോയിരുന്നു. അവര്‍ക്കായി ഞാനാണ് അന്ന് പാചകം ചെയ്തിരുന്നത്. വിറക് ശേഖരിക്കുകയും പാത്രങ്ങള്‍ കഴുകുകയും സുഗന്ധവ്യഞ്ജനങ്ങള്‍ പൊടിക്കുകയും എല്ലാം ചെയ്തു. അങ്ങനെ അതെല്ലാം അവിടെ നിന്നാണ് പഠിച്ചത്.

പഴയ കാര്യങ്ങളെല്ലാം പറഞ്ഞ് പാചകം പൊടിപൊടിക്കുന്നതിന് ഇടയില്‍ സംസാരം രാഷ്ട്രീയത്തിലുമെത്തി. രാഷ്ട്രീയത്തിലെ രഹസ്യ ചേരുവ എന്തെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് ലാലു പ്രസാദ് യാദവിന്റെ മറുപടി ഇങ്ങനെ.

ആ രഹസ്യ ചേരുവ ഹാര്‍ഡ് വര്‍ക്കാണ്, അന്യായത്തിനെതിരായ സന്ധിയില്ലാത്ത പോരാട്ടമാണ്.

ഉടനെത്തി രാഹുല്‍ ഗാന്ധിയുടെ അടുത്ത ചോദ്യം. എങ്ങനെയാണ് പാചകം രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമാകുന്നത്?. രാഷ്ട്രീയത്തില്‍ എല്ലാം കൂട്ടിയോജിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന നേതാവിനെ അതു കൂടി ഓര്‍മ്മിപ്പിച്ചായിരുന്നു രാഹുലിന്റെ ചോദ്യം.

ശരിയാണ്, ഞാന്‍ എല്ലാം മിക്‌സ് ചെയ്യാറുണ്ട്. രാഷ്ട്രീയത്തില്‍ ചില മിക്‌സിങ് ഇല്ലാതെ ഒന്നും സാധ്യമല്ല.

ഇതിന് പിന്നാലെ പുതുതലമുറ രാഷ്ട്രീയക്കാര്‍ക്ക് മുതിര്‍ന്ന നേതാവെന്ന നിലയില്‍ ലാലു പ്രസാദ് യാദവിന് നല്‍കാനുള്ള ഉപദേശമെന്താണെന്ന് രാഹുല്‍ ഗാന്ധി ചോദിക്കുന്നുണ്ട്.

എനിക്ക് പറയാനുള്ളത് ഇതാണ്, താങ്കളുടെ മാതാപിതാക്കളും മുത്തശ്ശിയും പിതാമഹനുമെല്ലാം രാജ്യത്തെ ഒരു പുതിയ പാതയിലേക്ക്, ശരിയുടെ പാതയിലേക്കാണ് നമ്മളെ നയിച്ചത്, അത് ഒരിക്കലും മറക്കാന്‍ പാടില്ല.

പാചകത്തിന് ശേഷം ലാലുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഒപ്പമിരുന്നു ഭക്ഷണവും കഴിച്ചിട്ടാണ് രാഹുല്‍ ഗാന്ധി തിരിച്ചു പോന്നത്. ലാലുവിന്റെ മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും സഹോദരി മിസ ഭാരതിക്കൊപ്പം രാഹുലിന്റെ പാചക വീഡിയോയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഒടുവില്‍ ഭക്ഷണം കഴിഞ്ഞ് ഇറങ്ങുന്ന രാഹുല്‍ ഗാന്ധി സഹോദരി പ്രിയങ്ക ഗാന്ധിക്കായി സ്‌പെഷ്യല്‍ ചമ്പരന്‍ മട്ടണ്‍ കറി പൊതിഞ്ഞെടുക്കുന്നുണ്ട്.