അടുത്ത നടപടി രാജ്യത്തെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

പൗരത്വ ഭേദഗതിതി, എന്‍.ആര്‍.സി എന്നിവയ്ക്ക് പുറകെ കേന്ദ്ര സര്‍ക്കാരിന്റെ അടുത്ത നടപടി രാജ്യത്തെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തലാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ഇവരെ നാടുകടത്താനുള്ള വഴികള്‍ സര്‍ക്കാര്‍ ആലോചിക്കുകയാണെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. പൊതു ഫണ്ട് സംബന്ധിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പരിശീലന പരിപാടിയില്‍ സംസാരിക്കവെയാണ് കേന്ദ്ര മന്ത്രി ഇക്കാര്യം പറഞ്ഞത്.

നിരവധി റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ജമ്മുവില്‍ താമസിക്കുന്നുണ്ടെന്നും ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം പാര്‍ലമെന്റ് പാസാക്കിയ ദിവസം തന്നെ പൗരത്വ ഭേദഗതി നിയമം കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ ബാധകമായിരിക്കുന്നെന്നും കേന്ദ്രമന്ത്രി ഓര്‍മ്മിപ്പിച്ചു.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ ആറ് മത ന്യൂനപക്ഷങ്ങളുടെ (ഹിന്ദു, സിഖ, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍) ഭാഗമല്ല അവര്‍. അവര്‍ മ്യാന്‍മറില്‍ നിന്നുള്ളവരാണ്. അതിനാല്‍ പൗരത്വ നിയമ ഭേദഗതിക്ക് പരിധിയില്‍ വരാത്തതിനാല്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹതയില്ലന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ താമസിക്കുന്ന റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും ഇവരുടെ പട്ടിക തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Read more

ഇന്ത്യക്ക് അഭയാര്‍ത്ഥികള്‍ക്കായി ഒരു പ്രത്യേക ചട്ടം ഇല്ല. ഇതുവരെ ഓരോ കേസും അനുസരിച്ചാണ് അഭയാര്‍ത്ഥികളുമായി ഇടപെടുകയാണ്. മ്യാന്‍മര്‍ സായുധ സേനയുടെ ഉപദ്രവത്തെ തുടര്‍ന്ന് 2011 അവസാനത്തോടെ ഇവര്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശത്ത് എത്തിത്തുടങ്ങി. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് യുഎന്‍എച്ച്സിആറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏകദേശം 14,000 റോഹിംഗ്യന്‍ അഭയാര്‍ത്ഥികളാണ് ഇന്ത്യയിലുള്ളത്, 40,000 പേര്‍ അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.