നെഹ്രുകുടുംബത്തിന് എതിരെ ആഭ്യന്തരമന്ത്രാലയം; രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കി; സി.ബി.ഐ അന്വേഷണത്തിന് നീക്കം

വിദേശത്ത് നിന്ന് പണം സ്വീകരിച്ചതില്‍ ചട്ടങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും എഫ്.സി.ആര്‍.എ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ആഭ്യന്തരമന്ത്രാലയമാണ് നടപടി പ്രഖ്യാപിച്ചത്. നെഹ്രുകുടുംബവുമായ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിതര സ്ഥാപനമാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍.

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണ്‍. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ ധനമന്ത്രി പി.ചിദംബരം, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരാണ് സ്ഥാപനത്തിലെ ട്രസ്റ്റിമാര്‍.

2020 ജൂലൈയിലാണ് ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ചിരുന്നു.
1991 മുതല്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ട്രസ്റ്റുകളും വിദേശ സഹായം സ്വീകരിച്ചതില്‍ വിദേശ നാണ്യവിനിമയ ചട്ടലംഘനമുണ്ടെന്ന മന്ത്രിതല സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്‍.ജി.ഒകളുടെ പ്രവര്‍ത്തനത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സമിതി കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയം തുടര്‍ നടപടി സ്വീകരിച്ചത്.

വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലായിരുന്നു ട്രസ്റ്റിന്റെ പ്രവര്‍ത്തനം. വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി നിഷേധിച്ചതിനൊപ്പം ട്രസ്റ്റുകളില്‍ എന്ത് ക്രമക്കേടാണ് ഉണ്ടായതെന്ന് കണ്ടെത്താന്‍ സിബിഐ അന്വേഷണത്തിനും കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചേക്കുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കുകയാണെന്ന് കാണിച്ച് സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ തയാറായിട്ടില്ല.