കേരളം ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചെന്ന് വിമർശനവുമായി കേന്ദ്രം; ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി

കേരളം ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചെന്ന് വിമർശനവുമായി കേന്ദ്ര സർക്കാർ.  പുതുക്കിയ മാർഗനിർദ്ദേശങ്ങളിൽ ഉൾപ്പെടാത്ത ചില മേഖലകൾക്ക് ഇളവ് അനുവദിച്ചതാണ് വിമർശനത്തിന് കാരണം. സംസ്ഥാന ചീഫ് സെക്രട്ടറിയോട് കേന്ദ്രസർക്കാർ വിശദീകരണം തേടിയിട്ടുണ്ട്. കേരളത്തിന്റെ വിശദീകരണം ലഭിച്ച ശേഷം നടപടിക്രമങ്ങളിൽ  തീരുമാനം എടുക്കും.

കേരളം ബാർബർ ഷോപ്പുകൾക്കും, വർക് ഷോപ്പുകൾക്കും, ഹോട്ടലുകൾക്കും, പുസ്തക ശാലകൾക്കും പ്രവർത്തനം തുടങ്ങാൻ അനുവാദം നൽകിയതാണ് കേന്ദ്ര വിമർശനത്തിന് കാരണം. ഇതിന് പുറമെ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് ഇളവ് നൽകിയതും, നഗരങ്ങളിൽ ബസ് സർവീസ് ആരംഭിക്കാൻ നടത്തിയ നീക്കവും സ്വകാര്യ കാറുകളിൽ പിൻസീറ്റിൽ രണ്ട് യാത്രക്കാർക്ക് ഇരിക്കാൻ അനുവാദം നൽകിയതും ഇരുചക്രവാഹനത്തിൽ രണ്ട് പേർക്ക് യാത്ര ചെയ്യാമെന്നുള്ള ഇളവുകളും അനുവദിച്ചതാണ്  കാരണം.

Read more

പല സംസ്ഥാനങ്ങളിലും സ്ഥിതി ആശങ്കാജനകമായതിനാൽ സംസ്ഥാനങ്ങൾ കൂടുതൽ മേഖലയിൽ ഇളവ് അനുവദിച്ച് ആശങ്ക വർധിപ്പിക്കരുതെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഹോട്ടലുകളും ബാർബർ ഷോപ്പുകളും തുറക്കുന്നതിൽ നേരത്തെ തന്നെ പല കോണുകളിൽ നിന്നും ആശങ്ക ഉയർന്നിരുന്നു. ഇതിനിടെയാണ് കേന്ദ്ര സർക്കാർ വിശദീകരണം തേടിയിരിക്കുന്നത്.