'കേന്ദ്ര സർക്കാർ കേരളത്തോട് വിവേചനം കാണിക്കുന്നു'; സമരത്തെ പിന്തുണച്ച് മല്ലികാർജുൻ ഖാർഗെ

കേന്ദ്ര സർക്കാർ കേരളത്തോട് വിവേചനം കാണിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങളെ കേന്ദ്രം ഞെരുക്കുന്നു. മോദി ഭരണത്തിൽ നേട്ടം ഉണ്ടായത് മുതലാളിമാർക്ക് മാത്രമാണെന്നും ഖാർഗെ ആരോപിച്ചു.

കേരളം ഉൾപ്പെടെയുള്ള ബിജെപി ഇതര സംസ്ഥാനങ്ങൾ വിവേചനം നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയാണ് കോൺഗ്രസ് ഉയർത്തുന്ന പ്രധാന പ്രശ്നം. സർക്കാർ ശ്രമം പരാജയങ്ങൾ മറക്കാനാണ്. ഇന്ത്യ സഖ്യത്തിലെ ഭൂരിഭാഗം പാർട്ടികളും പങ്കെടുക്കുന്ന പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കൾ വിട്ടുനിൽക്കുന്നതിനിടെയാണ് ഖാർഗെയുടെ പ്രതികരണം.

കേന്ദ്ര നയങ്ങൾക്ക് എതിരായ പ്രതിഷേധത്തെ ദേശീയ തലത്തിലെ പ്രതിപക്ഷ പ്രതിഷേധമാക്കാനാണ് കേരള സർക്കാരിന്റെ ശ്രമം. കേന്ദ്രസർക്കാർ അവ​ഗണനക്കെതിരായ കേരളത്തിന്റെ പോരാട്ടത്തെ പിന്തുണച്ച് ഡൽഹി, പഞ്ചാബ് മുഖ്യമന്ത്രിമാർ സമര വേദയിൽ എത്തിയിട്ടുണ്ട്.

ജന്തർമന്തറിലാണ് കേരളത്തിന്റെ ധർണ നടക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും എംഎൽഎമാരും സമരത്തിൽ അണിചേരുന്നുണ്ട്. സംസ്ഥാനങ്ങളുടെ ഭരണനിർവ്വഹണ പ്രക്രിയയിലും ധനവിനിയോഗത്തിലും കേന്ദ്ര സർക്കാർ കൈകടത്തുന്നതിനെതിരെയും കേരളത്തിനോടുള്ള അവഗണനയ്‌ക്കെതിരെയുമാണ് സമരം നടക്കുന്നത്.