വാക്സിന്‍ നയത്തില്‍ കോടതി ഇടപെടരുത്; സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്‍കി കേന്ദ്രം 

രാജ്യത്തിന്‍റെ കോവിഡ് വാക്സിൻ നയത്തിൽ ഇടപെടരുതന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. തുല്യത ഉറപ്പാക്കി പക്ഷപാതരഹിതമായാണ് വിതരണമെന്നു കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. വാക്സിന്‍ കുറവാണ്. എല്ലാവര്‍ക്കും ഒരേസമയം നല്‍കാനാകില്ലെന്നും വിശദീകരണത്തിൽ പറയുന്നു. കേന്ദ്രം വലിയ കരാർ നല്‍കുന്നത് കൊണ്ടാണ് കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത്. സംസ്ഥാന ക്വാട്ടയിൽ പകുതി സ്വകാര്യകേന്ദ്രങ്ങളിൽ ലഭ്യമാക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം, വാക്സിന്‍ വില ഏകീകരണത്തില്‍ ഇന്ന് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയേക്കും. വിലയുടെ കാര്യത്തില്‍ കേന്ദ്രം ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി, വാക്സിന്‍ ഉത്പാദനത്തിന് കമ്പനികള്‍ക്ക് നല്‍കിയ ഫണ്ടിന്‍റെ വിശദാംശങ്ങള്‍ ഹാജരാക്കാനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, രാജ്യത്ത് ഇന്ന് 3. 66 ലക്ഷം പ്രതിദിന കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ചത്തെ മരണം 25000 കടന്നു. രാജ്യത്തു ഏറ്റവും കൂടുതൽ രോഗികളുളള സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്ത് കേരളമാണ്.