തലസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണം വേണമെന്ന് കേന്ദ്രം; എതിര്‍ത്ത് ഡല്‍ഹി സര്‍ക്കാര്‍

രാജ്യ തലസ്ഥാനത്ത് ഭരണത്തില്‍ പ്രത്യേക അധികാരം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് ഡല്‍ഹി സര്‍ക്കാര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിലും നിയമിക്കുന്നതിലും ഉള്ള നിയന്ത്രണത്തെ ന്യായീകരിച്ച് കേന്ദ്രം സുപ്രീം കോടതിയില്‍ വാദിച്ചപ്പോഴാണ് അംഗീകരിക്കാനാവില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയത്.

‘ഡല്‍ഹി ദേശീയ തലസ്ഥാനമായതിനാല്‍, പൊതുപ്രവര്‍ത്തകരുടെ നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും കേന്ദ്രത്തിന് അധികാരം ആവശ്യമാണ്. ഡല്‍ഹി രാജ്യത്തിന്റെ മുഖമാണ്. ലോകം ഇന്ത്യയെ കാണുന്നത് ഡല്‍ഹിയിലൂടെയാണ്,’ കേന്ദ്രം സുപ്രീം കോടതിയില്‍ പറഞ്ഞു. സിവില്‍ സര്‍വീസ് നിയന്ത്രണത്തിന്മേല്‍ കേന്ദ്ര സര്‍ക്കാരിനെതിരായ ഡല്‍ഹി സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

ഡല്‍ഹി ഭരിക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ കേന്ദ്രവും ഡല്‍ഹിയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ തടയാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും കേന്ദ്രം പറഞ്ഞു. ഡല്‍ഹിയില്‍ കേന്ദ്രത്തിന് നിയന്ത്രണം വേണമെന്നത് ദേശീയ താല്‍പ്പര്യത്തിന് അത്യന്താപേക്ഷിതമാണെന്ന ബാലകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ടും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

എന്നാല്‍ ഇതിനെ ഡല്‍ഹി സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. കേന്ദ്രം നിര്‍ദ്ദേശിച്ചത് പോലെ വിഷയം വിശാല ബെഞ്ചിന് വിടേണ്ട ആവശ്യമില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി പറഞ്ഞു. കഴിഞ്ഞ രണ്ട് വാദങ്ങളിലും കേന്ദ്രം ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ബാലകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിയതിനാല്‍ അത് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നാണ് സിംഗ്വി പറഞ്ഞത്.

ഡല്‍ഹിയില്‍ സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്രം നീക്കങ്ങള്‍ നടത്തുന്നതായി എഎപി ആരോപിച്ചിരുന്നു. ഭൂമി, പൊലീസ്, പൊതു ക്രമം എന്നിവ ഒഴികെയുള്ള വിഷയങ്ങളില്‍ നിയമങ്ങള്‍ പാസാക്കുന്നതില്‍ നിന്ന് ഡല്‍ഹി സര്‍ക്കാരിനെ നിയന്ത്രിക്കണമെന്ന് കേന്ദ്രം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ഇതനുസരിച്ച് ഇവ കേന്ദ്രത്തിന്റെ അധീനതയിലാണെന്നും ബാക്കിയുള്ളവ ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലാണെന്നും 2018ല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു.

എന്നാല്‍ 2018ലെ വിധിയുടെ അര്‍ത്ഥം ഭൂമി, പൊലീസ്, പൊതു ക്രമം എന്നിവയ്ക്ക് പുറമെ എല്ലാ വിഷയങ്ങളിലും നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ഡല്‍ഹി സര്‍ക്കാരിന് അധികാരമുണ്ടെന്ന് അര്‍ത്ഥമാക്കുന്നില്ലെന്ന് കേന്ദ്രം വാദിച്ചു.
കേസില്‍ കേന്ദ്രത്തിന്റെ വാദങ്ങള്‍ ഭരണഘടനയുടെ ഫെഡറല്‍ ഘടനയെ തകര്‍ക്കുകയാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ പറഞ്ഞു.