ദേശീയ പൗരത്വ നിയമം ഉടനടി നടപ്പാക്കാൻ വിജ്ഞാപനം ഇറക്കി കേന്ദ്രം; പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങൾ കെട്ടടങ്ങിയതിന് പിന്നാലെ ദേശീയ പൗരത്വ നിയമ ഭേദഗതി ഉടനടി നടപ്പാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വെള്ളിയാഴ്ച വിജ്ഞാപനമിറക്കി. ഇതിന്റെ ഭാഗമായി പൗരത്വത്തിന് അയൽ രാജ്യങ്ങളിലെ അഭയാർത്ഥികളിൽ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചു.

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തി ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്നവരിൽ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു. അവിടങ്ങളിലെ മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. ഇവർ 2014 ഡിസംബർ 31 നുള്ളിൽ ഇന്ത്യയിലെത്തിയവരായിരിക്കണം എന്ന നിബന്ധനയുമുണ്ട്. മുസ്ലിം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം ലഭിക്കില്ല.

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് തിരികെ ചെന്നാല്‍ മതപീഡനം നേരിടേണ്ടി വരുമെന്നതിനാൽ പാസ്‌പോര്‍ട്ട് ഇല്ലെങ്കില്‍പ്പോലും പൗരത്വത്തിന് അപേക്ഷിക്കാമെന്നാണ് പൗരത്വനിയമ ഭേദഗതിയില്‍ പറയുന്നത്. പൗരത്വം ലഭിക്കാന്‍ 11 വര്‍ഷത്തോളം ഇന്ത്യയില്‍ താമസിച്ചിരിക്കണമെന്ന വ്യവസ്ഥ ഇവരുടെ കാര്യത്തില്‍ അഞ്ചുവര്‍ഷമായി കുറച്ചിട്ടുണ്ട്.

2019-ലെ നിയമഭേദഗതിക്ക് ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടില്ലാത്തതിനാല്‍ 2009-ലെ ചട്ടപ്രകാരമാണ് ഇപ്പോള്‍ പൗരത്വത്തിനുള്ള നടപടി ക്രമങ്ങള്‍ നടത്തുക എന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. സി.എ.എ നിയമത്തിനെതിരെ 2020-ന്റെ തുടക്കത്തില്‍ രാജ്യമൊട്ടാകെ പ്രത്യേകിച്ചും ഡല്‍ഹിയില്‍ വൻ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്നാണ് സമരങ്ങൾ കെട്ടടങ്ങിയത്.