ബംഗാൾ തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ അക്രമം: സി.ബി.ഐ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കോടതി

ബംഗാളിൽ ഏപ്രിൽ- മേയ് തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ അക്രമങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങൾ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) രൂപീകരിക്കുന്ന ഒരു പ്രത്യേക സംഘം നടത്തുമെന്ന് കൊൽക്കത്ത ഹൈക്കോടതി വ്യാഴാഴ്ച പറഞ്ഞു.

കൊൽക്കത്ത പൊലീസ് കമ്മീഷണർ സൗമൻ മിത്ര ആ പ്രത്യേക സംഘത്തിന്റെ ഭാഗമാകുമെന്ന് കോടതി പറഞ്ഞു.

തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ വൻ വിജയത്തിന് ശേഷം തൃണമൂൽ ഏർപ്പെടുത്തിയ ഗുണ്ടകൾ ബി.ജെ.പി വനിതാ അംഗങ്ങളെ ആക്രമിക്കുകയും പ്രവർത്തകരെ കൊലപ്പെടുത്തുകയും വീടുകൾ നശിപ്പിക്കുകയും പാർട്ടി അംഗങ്ങളുടെ കടകളും ഓഫീസുകളും കൊള്ളയടിക്കുകയും ചെയ്തുവെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.

അതേസമയം, അക്രമത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ വളരെയധികം അതിശയോക്തിപരമാണെന്ന് ബംഗാൾ സർക്കാർ പറഞ്ഞു. ഇതിനായി വ്യാജ വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ചു എന്നും സർക്കാർ ആരോപിച്ചു. മെയ് 2 വോട്ടെണ്ണൽ ദിവസത്തിൽ നടന്ന മിക്ക അക്രമ സംഭവങ്ങളും സംസ്ഥാന പൊലീസ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലായിരുന്നപ്പോൾ നടന്നതാണെന്നും സർക്കാർ അവകാശപ്പെട്ടു.