മനീഷ് സിസോദിയയുടെ ഒ‌.എസ്‌.ഡിയെ അറസ്റ്റ് ചെയ്തതിനു ശേഷം, മറ്റൊരു ഐ‌.എ‌.എസ് ഉദ്യോഗസ്ഥന്റെ വീട്ടിലും സി.ബി.ഐ റെയ്‌ഡ്

രണ്ട് ലക്ഷം രൂപ കൈക്കൂലി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറെ (ഒ.എസ്.ഡി) അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് സി.ബി.ഐ മറ്റൊരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ തിരച്ചിൽ നടത്തുന്നു.

ജിഎസ്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഗോപാൽ കൃഷ്ണ മാധവ് ആണ് അറസ്റ്റിലായത്. കേസിൽ സിസോദിയയുടെ ഇടപെടൽ ഉണ്ടോ എന്നതിനെ കുറിച്ച്‌ വിവരമൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല, അന്വേഷണം തുടരുകയാണ്. ഗോപാൽ കൃഷ്ണ മാധവിനെ 2015-ലാണ് സിസോദിയയുടെ ഓഫീസിൽ നിയമിച്ചത്.

ആദ്യ പ്രതികരണത്തിൽ മനീഷ് സിസോദിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉറപ്പാക്കാൻ സി.ബി.ഐയോട് ആവശ്യപ്പെട്ടു. അതേസമയം, അറസ്റ്റിലായ ഒ.എസ്.ഡിക്ക് മന്ത്രിയുടെ അറിവില്ലാതെ കൈക്കൂലി വാങ്ങാൻ കഴിയില്ലെന്ന് ബി.ജെ.പി അവകാശപ്പെട്ടു. നിർണായകമായ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പാണ് അറസ്റ്റ്.