സി.ബി.ഐ ഉന്നാവൊ പെണ്‍കുട്ടിയുടെ മൊഴിയെടുത്തു; ആരോഗ്യനില തൃപ്തികരം

ഉന്നാവൊ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. പെണ്‍കുട്ടിയെ സിബിഐ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി കണ്ടു. മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന എയിംസ് ആശുപത്രിയിലാണ് സിബിഐ ഉദ്യോഗസ്ഥരെത്തിയത്. പെണ്‍കുട്ടിയെ ഇന്നലെ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിരുന്നു.

ജൂലൈ 28-നാണ് റായ്ബറേലിക്ക് അടുത്ത് വെച്ചുണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അന്ന് പെണ്‍കുട്ടിയ്ക്ക് ഒപ്പം സഞ്ചരിച്ച രണ്ട് ബന്ധുക്കള്‍ മരിച്ചിരുന്നു. അമിതവേഗത്തില്‍ വന്ന ട്രക്ക് പെണ്‍കുട്ടി സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ പെണ്‍കുട്ടി ബലാത്സംഗ പരാതി ഉന്നയിക്കുകയും കേസിലെ പ്രതി ബിജെപി, എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്ന ആരോപണം ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് സെംഗാറിനും സഹോദരനും മറ്റ് പത്ത് പേര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

സുപ്രീം കോടതി ഇടപെട്ടാണ് ലഖ്‌നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ നിന്ന് പെണ്‍കുട്ടിയെ ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്.

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉന്നാവൊയിലെ പെണ്‍കുട്ടി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് കത്ത് നല്‍കി പതിനാറാം ദിവസമാണ് അവരുടെ കാറില്‍ ട്രക്കിടിക്കുന്നത്. കാറില്‍ പെണ്‍കുട്ടിയോടൊപ്പം ഉണ്ടാകേണ്ടിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ കയറിയിരുന്നില്ല. പെണ്‍കുട്ടിയുടെ കാറിലിടിച്ച ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് കറുത്ത മഷി ഉപയോഗിച്ച് മായ്ക്കുകയും ചെയ്തിരുന്നു.

2017 ജൂണ്‍ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎല്‍എ കുല്‍ദീപ് സെംഗാര്‍ പീഡിപ്പിച്ചുവെന്നതാണ് കേസ്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രില്‍ മാസത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് ഉന്നാവൊ ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയില്‍ വരുന്നത്. ബലാത്സംഗക്കേസ് പുറത്തു വന്നതിന് ശേഷം ആയുധങ്ങള്‍ കൈവശം വെച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു.

Read more

ഉന്നാവ് പീഡനക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വാഹനാപകട കേസിലാണ് പെണ്‍കുട്ടിയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ പെണ്‍കുട്ടിയെ ഐ.സി.യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിരുന്നു.