ചെന്നൈ ഐ.ഐ.ടിയിൽ പഠനം തുടരവേ ആത്മഹത്യ ചെയ്ത മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം നടത്താമെന്ന് ഫാത്തിമയുടെ കുടുംബത്തിന് ഉറപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഫാത്തിമ ലത്തീഫിന്‍റെ കുടുംബം ഡൽഹിയിൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യത്തിൽ അമിത് ഷാ തന്റെ നിലപാടറിയിച്ചത്. ഉന്നതവിദ്യാഭ്യസ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രവർത്തനങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും അമിത് ഷാ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.
ഐ.ഐ.ടി അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് ഉത്തരവാദി എന്നാണ് ഫാത്തിമയുടെ ഫോണിലെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നത്. ഫാത്തിമയുടെ മൊബൈല്‍ ഫോണിൽ ഉണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പിന്റെ ആധികാരികത ഫോറന്‍സിക് വിഭാഗം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. നവംബര്‍ ഒമ്പതിനാണ് ഫാത്തിമ ലത്തീഫിനെ ആത്മഹത്യ ചെയ്ത നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്.
Read more
മരണത്തില്‍ ഐ.ഐ.ടിയിലെ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി ഫാത്തിമയുടെ പിതാവ് നേരത്തെ രംഗത്തെത്തിയിരുന്നു. പഠനസംബന്ധമായി ഉണ്ടായ അസൂയയുടെയും നീരസത്തിന്റെയും ഭാഗമായി സഹപാഠികളില്‍ ചിലര്‍ ഫാത്തിമയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ലത്തീഫ് ആരോപിച്ചിരുന്നു.