സന്ദേശ്ഖലി കേസുകളില്‍ സിബിഐ അന്വേഷണം; ലൈംഗിക പീഡനക്കേസുകളും ഭൂമിതട്ടിപ്പ് കേസുകളും അന്വേഷിക്കും

പശ്ചിമ ബംഗാളിലെ സന്ദേശ്ഖലിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്. കല്‍ക്കട്ട ഹൈക്കോടതിയാണ് കേസുകള്‍ സിബിഐക്ക് കൈമാറാൻ നിർദേശിച്ചത്. ചീഫ് ജസ്റ്റിസ് ടി.എസ് ശിവജ്ഞാനത്തിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെതാണ്  ഉത്തരവ്.

ലൈംഗിക പീഡനക്കേസുകളും ഭൂമിതട്ടിപ്പ്കേസുകളും കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കും. പരാതിക്കാർ പതിനഞ്ച് ദിവസത്തിനുള്ളില്‍ സിബിഐയെ സമീപിക്കണം. സ്വകാര്യത സംരക്ഷിക്കാൻ പ്രത്യേക ഇ മെയിലിലൂടെ സിബിഐയ്ക്ക് പരാതി നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മെയ് രണ്ടിന് കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

സന്ദേശ്ഖലിയിലെ സംഘർഷ മേഖലകളില്‍ സിസിടിവികള്‍ സ്ഥാപിക്കാനും കോടതി നിർദേശിച്ചു. സന്ദേശ്ഖലിയിലെ പ്രശ്‌നങ്ങളുടെ സങ്കീർണ്ണത പക്ഷപാതരഹിതമായ ആന്വേഷണം ആവശ്യപ്പെടുന്നുണ്ട്. അന്വേഷണ ഏജൻസിക്ക് സംസ്ഥാന സർക്കാർ ആവശ്യമായ പിന്തുണ നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജനുവരി അഞ്ചിന് എൻഫോഴ്‌സ്മെൻ്റിന് നേരെയുണ്ടായ ആക്രമണം നിലവിൽ സിബിഐ അന്വേഷിക്കുന്നുണ്ട്.

സന്ദേശ്‌ഖലിയിലെ വിഷയങ്ങളിൽ പുറത്തുനിന്നുള്ള ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് നിരവധി ഹർജികൾ കൽക്കത്ത ഹൈക്കോടതിക്ക് മുമ്പാകെ വന്നിരുന്നു. ഒരു സത്യവാങ്മൂലമെങ്കിലും ശരിയാണെങ്കിൽ, ഒരുശതമാനമെങ്കിലും സത്യമുണ്ടെങ്കിൽ, സന്ദേശ്‌ഖലിയെക്കുറിച്ചുയരുന്ന ആരോപണങ്ങൾ അപമാനകരമാണെന്ന് നേരത്തെ കോടതി നിരീക്ഷിച്ചിരുന്നു.