വിദേശഫണ്ട് കൈപ്പറ്റിയെന്ന് ആരോപണം; പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ റിത്വിക് ദത്തയ്ക്കെതിരെ സി.ബി.ഐ കേസ്

വിദേശ ഫണ്ട് കൈപ്പറ്റിയെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ റിത്വിക് ദത്തയ്ക്കെതിരെ സിബിഐ കേസെടുത്തു. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്  (എഫ്‌സിആർഎ) വ്യവസ്ഥകൾ ലംഘിച്ചുവെന്നാണ് ആരോപണം. ലീഗൽ ഇനിഷ്യേറ്റീവ് ഫോർ ഫോറസ്റ്റ് ആൻഡ് എൻവയോൺമെന്റിനും (ലൈഫ്) എന്ന സംഘടനയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവുമായി ചേർന്ന് വനസംരക്ഷണത്തെ കുറിച്ച് ഒരു പുസ്തകം രചിച്ചിട്ടുള്ള ദത്ത, ലീഗൽ ഇനിഷ്യേറ്റീവ് ഫോർ ഫോറസ്റ്റ് ആൻഡ് എൻവയോൺമെന്റിന്റെ നടത്തിപ്പുകാരനാണ്.

2013-14 സാമ്പത്തിക വർഷത്തിൽ യുഎസ് ആസ്ഥാനമായുള്ള എർത്ത് ജസ്റ്റിസിൽ നിന്ന് റിത്വിക് ദത്ത വിദേശ സംഭാവനയായി 41 ലക്ഷം രൂപ സ്വീകരിച്ചുവെന്നാണ് സിബിഐ എഫ്‌ഐആറിൽ പറയുന്നത്. വിദേശ സംഭാവന  കൈപ്പറ്റിയെന്നും അതിന് ശേഷം ലൈഫ് പ്രൊപ്രൈറ്റർഷിപ്പ് ഉണ്ടാക്കിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ വിവരത്തിൽ പറയുന്നുണ്ട്.

എർത്ത് ജസ്റ്റിസും ലൈഫ് എന്ന സംഘടനയും ചേർന്ന് രാജ്യത്തെ കൽക്കരി പദ്ധതികൾ സ്തംഭിപ്പിക്കാൻ ശ്രമിച്ചതായും ആരോപണത്തിൽപ്പറയുന്നു. കൽക്കരി പദ്ധതികൾക്കെതിരെ വ്യവഹാരം നടത്താൻ വിവിധ രാജ്യങ്ങളിലെ നിയമ വിദഗ്ധർക്ക് ധനസഹായം നൽകുന്ന അമേരിക്കൻ എൻ‌ജി‌ഒയാണ് എർത്ത് ജസ്റ്റിസ്. കൽക്കരി പദ്ധതികൾ ലക്ഷ്യമിട്ട്  ഇന്ത്യയിലേക്ക് വിദേശ സംഭാവന കൊണ്ടുവരുന്നതിൽ ലൈഫ് എന്ന സംഘടന പങ്കാളിയാവുകയായിരുന്നു.ഇത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുമെന്നുമാണ്  മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.