കോഴ ആരോപണത്തിൽ മഹുവ മൊയ്ത്ര നൽകിയ മാനനഷ്ട കേസ് ഹൈക്കോടതിയിൽ; ആരോപണങ്ങൾ ശരിവയ്ക്കുന്ന ഹിരാനന്ദാനിയുടെ സത്യവാങ്മൂലം പ്രചരിക്കുന്നു, ഭീഷണിപ്പെടുത്തി ഉണ്ടാക്കിയതെന്ന് മഹുവ

ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര നൽകിയ മാനനഷ്ട കേസ് ഇന്ന് കോടതി പരിഗണിക്കും. പാർലമെൻ്റിൽ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് നിഷികാന്ത് ദുബെക്കെതിരെ മഹുവ മൊയ്ത്ര മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്. ഡൽഹി ഹൈക്കോടതിയാണ് കേസ് പരിഗണിക്കുന്നത്.

അതേസമയം ആരോപണങ്ങൾ ശരിവയ്ക്കുന്ന സത്യവാങ്മൂലം ആരോപണ വിധേയനായ വ്യവസായി ദർശൻ ഹിരാനന്ദാനി സമർപ്പിച്ചെന്ന് ബിജെപി അവകാശപ്പെട്ടു. ഹിരാനന്ദാനി ഗ്രൂപ്പിന്‍റെ തലവനായ ദർശൻ ഹിരാനന്ദാനി സമർപ്പിച്ച സത്യവാങ്മൂലമെന്ന തലക്കെട്ടിൽ ആണ് ഈ രേഖകൾ സമൂഹ മാധ്യമങ്ങളിലെ ബിജെപി അക്കൗണ്ടുകൾ വഴി പ്രചരിക്കുന്നത്. ബിജെപി എംപി നിഷികാന്ത് ദുബെയുടെ ആരോപണങ്ങൾ ഈ സത്യവാങ്മൂലത്തിൽ ശരി വെക്കുന്നുണ്ട്.

മഹുവ മൊയ്ത്ര തൻ്റെ ഔദ്യോഗിക ലോഗിൻ വിവരങ്ങൾ കൈമാറി എന്ന് ദർശൻ ഹിരണാനന്ദി സമ്മതിച്ചതായി ബിജെപി അവകാശപ്പെട്ടു. ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് പ്രതിഫലം പറ്റിയ മഹുവ മൊയ്ത്രക്ക് ചോദ്യങ്ങൾ തയ്യാറാക്കാൻ ചില മാധ്യമ പ്രവർത്തകർ, അദാനി ഗ്രൂപ്പിലെ മുൻ ജീവനക്കാർ തുടങ്ങി പലരും സഹായിച്ചു എന്നും ഈ രേഖകളിൽ പറയുന്നുണ്ട്.

മോദിയെ അപകീർത്തിപ്പെടുത്താൻ അദാനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചെന്നും, വില കൂടിയ സമ്മാനങ്ങൾ തന്നിൽ നിന്നും മഹുവ മൊയിത്ര കൈപ്പറ്റിയെന്നും വ്യവസായി പറഞ്ഞതായും ഈ രേഖകളിൽ പറയുന്നു. എന്നാൽ മോദി, ദർശൻ ഹിരാനന്ദാനിയെ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നായിരുന്നു മഹുവ മൊയിത്ര എംപിയുടെ പ്രതികരണം. ഹിരാനന്ദാനിയുടെ എല്ലാ വ്യവസായവും പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി എഴുതിച്ചതാണെന്നും അതിന്റെ ഭാഗമായാണ് ദർശൻ ഹിരാനന്ദാനിയുടെ പ്രതികരണമെന്നുമാണ് മഹുവ മൊയിത്രയുടെ പ്രതികരണം.

തൻ്റെ മുൻ പങ്കാളി ജയ്ആനന്ദ് ദെഹ്ഹ് റായിയും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ് വ്യാജപ്രചരണത്തിന് പിന്നിലെന്നും മഹുവ മൊയ്ത്ര അവകാശപ്പെട്ടിട്ടുണ്ട്. ദർശൻ ഹിരാനന്ദിനിയെ ഏതെങ്കിലും അന്വേഷണ ഏജൻസി ഇതുവരെ വിളിപ്പിച്ചിട്ടില്ല, സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സത്യവാങ്മൂലം പിന്നെയാർക്കാണ് നൽകിയതെന്നും മഹുവ മൊയ്ത്ര ചോദിക്കുന്നു.

സത്യവാങ്മൂലം എന്ന പേരിൽ പ്രചരിക്കുന്നത് വെറും വെള്ളക്കടലാസിൽ എഴുതിയ കാര്യങ്ങളാണ്. ഭീഷണിപ്പെടുത്തിയല്ലാതെ ഔദ്യോഗിക ലെറ്റർഹെഡ് പോലും ഇല്ലാത്ത ഒരു കടലാസിൽ ഹിരാനന്ദിനിയെ പോലെ ഒരു ബിസിനസുകാരൻ എന്തിന് ഒപ്പുവെക്കണമെന്നും മഹുവ ചോദിക്കുന്നു. എന്നാൽ ദർശൻ ഹിരണാനന്ദിയുടെ സത്യവാങ്മൂലം മഹുവയ്‌ക്കെതിരെയുള്ള ആയുധമാക്കി പ്രചരിപ്പിക്കുകയാണ് ബിജെപി.

അതേസമയം കോഴ ആരോപണത്തില്‍ എംപിക്കെതിരെ നല്‍കിയ പരാതിയില്‍ പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റി മൊഴിയെടുക്കും. പരാതിക്കാരനായ നിഷികാന്ത് ദുബൈ എംപിയോട് 26ന് ഹാജരാകാന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചു. മഹുവയക്കെതിരായ തെളിവുകള്‍ സിബിഐക്ക് കൈമാറിയ അഭിഭാഷകന്‍ ജെയ് ആനന്ദിനോടും അന്ന് തന്നെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം മഹുവ മൊയ്ത്രയെയും വിളിച്ചു വരുത്തും.