'രാജസ്ഥാന്‍ സര്‍ക്കാരിന് എതിരെ ഗൂഢാലോചന'; കേന്ദ്രമന്ത്രിക്കും കോണ്‍ഗ്രസ് എം.എല്‍.എയ്ക്കും എതിരെ കേസ്,  ബി.ജെ.പി നേതാവ് കസ്റ്റഡിയില്‍

രാഷ്ട്രീയ നാടകം തുടരുന്ന രാജസ്ഥാനില്‍ കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തിനെതിരെയും കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് എതിരെയും കേസ് . രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് കേസ്. ഗജേന്ദ്രസിംഗ് ഷെഖാവത്ത് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിന് തെളിവുണ്ടെന്നും കോണ്‍ഗ്രസ് പറയുന്നു. വിമത എംഎൽഎ ബൻവർലാൽ ശർമ്മയ്ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.

അതേസമയം രാജസ്ഥാനില്‍ അശോക് ഗെലോട്ട് സര്‍ക്കാരിനെ താഴെയിറക്കാനായി എം.എല്‍.എമാരുമായി ടെലഫോണില്‍ ബന്ധപ്പെട്ടെന്ന കോണ്‍ഗ്രസിൻറെ പരാതിയില്‍ ബി.ജെ.പി നേതാവ് സജ്ഞയ് ജെയ്നെ  പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിവാദ ഓഡിയോ ടേപ്പ് പുറത്തു വന്നതിന് പിന്നാലെ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

കോണ്‍ഗ്രസ് എംഎല്‍എമാരായ ബൻവർലാൽ ശർമ്മയും വിശ്വേന്ദ സിംഗും ബിജെപിയോട് കൂട്ട് ചേര്‍ന്ന് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന പ്രധാന ആരോപണം.

എന്നാല്‍ വ്യാപകമായി പ്രചരിക്കുന്ന ശബ്ദരേഖ തന്‍റേതല്ലെന്നും വ്യാജമാണെന്നുമാണ് ബന്‍വര്‍ലാല്‍ ശര്‍മ്മ ആരോപിക്കുന്നത്.  ഏത് അന്വേഷണം നേരിടാനും താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‍ത രണ്ട് എംഎല്‍എമാര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. രാജസ്ഥാനിലെ കോണ്‍ഗ്രസ് പൊട്ടിത്തെറിക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരുകളെ വീഴ്‍ത്താന്‍ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രധാന ആരോപണം. കോവിഡ് നേരിടേണ്ട സമയത്ത് ഭരണം പിടിക്കാന്‍ മോദി സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു.

കേന്ദ്രമന്ത്രി തന്നെ ഇത്തരമൊരു കുതിരക്കച്ചവടം നടത്തിയെന്നത് ഞെട്ടലുണ്ടാക്കുന്ന കാര്യമാണെന്നും ജനാധിപത്യത്തിലെ കറുത്തദിനമായി ഇത് അടയാളപ്പെടുത്തുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞിരുന്നു. കേന്ദ്രമന്ത്രിക്കെതിരെ എത്രയും പെട്ടെന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.