ഗതാഗതം തടസപ്പെടുത്തി, പ്രചാരണത്തിന് കൂടുതല്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിച്ചു; ടിവികെ നേതാവ് വിജയ്‌ക്കെതിരെ കേസ്‌

നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പേരിൽ കേസ്. വിജയ് ഉള്‍പ്പെടെ 500 പേര്‍ക്കെതിരെയാണ് പെരവല്ലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗതാഗതം തടസപ്പെടുത്തിയതും അനുവദിച്ചതില്‍ കൂടുതല്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിച്ചെന്നുമാണ് വിജയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍.

ഇന്നലെയാണ് വിജയ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പെരമ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനുളള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച വിജയ് തന്നെ വിസില്‍ ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പെരമ്പൂരില്‍ നിന്നും തിരുച്ചിറപ്പളളി ഈസ്റ്റില്‍ നിന്നുമാണ് വിജയ് ജനവിധി തേടുന്നത്.

തന്‍റെ സമ്പന്നമായ ജീവിതം ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നും ഒരിക്കലും ജനങ്ങളെ വഞ്ചിക്കില്ലെന്നും പ്രഖ്യാപിച്ചാണ് വിജയ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുറന്ന വാഹനത്തില്‍ ആയിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്തായിരുന്നു വിജയ് പ്രചാരണം ആരംഭിച്ചത്.