സിദ്ധിഖ് കാപ്പനെ എയിംസില്‍ നിന്നും ജയിലിലേക്ക് തിരിച്ചു കൊണ്ടുപോയ സംഭവം; യു.പി ചീഫ് സെക്രട്ടറിക്കും ഡി.ജി.പിയ്ക്കും കോടതിയലക്ഷ്യ നോട്ടീസ്

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ എയിംസില്‍ നിന്നും ജയിലിലേക്ക് തിരിച്ചുകൊണ്ടുപോയ സംഭവത്തില്‍ യോഗി സര്‍ക്കരിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്.  യുപി ചീഫ് സെക്രട്ടറിയ്ക്കും ഡിജിപിക്കുമെതിരെയാണ്  കോടതിയലക്ഷ്യ നോട്ടീസ്.

ചികിത്സ പൂര്‍ത്തിയാകുന്നതിനുമുന്‍പ് തന്നെ കാപ്പനെ ജയിലിലേക്ക് മാറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കാപ്പനെ എയിംസില്‍ ചികിത്സിക്കുന്നതിന് സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു. അതിനാല്‍ യുപി പൊലീസിന്റെ നടപടി കോടതിയലക്ഷ്യമാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

ചികിത്സ പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ കാപ്പനെ എയിംസിലേക്ക് തന്നെ മാറ്റണമെന്നാണ് അഭിഭാഷകന്‍ നോട്ടീസിലീടെ ആവശ്യപ്പെടുന്നത്. കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‌സ്ടിട്യൂട്ടില്‍ നിന്നും സിദ്ദിഖ് കാപ്പനെ മധുരയിലെ ജയിലിലേക്ക് തിരികെ മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നത്. എന്നാല്‍ ഈ സംഭവം കാപ്പന്റെ കുടുംബത്തേയോ അഭിഭാഷകനെ അറിയിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസമാണ് തന്റെ ഭർത്താവിനെ കാണണം എന്നാവശ്യപ്പെട്ട് ഭാര്യ റെയ്ഹാനത്ത് ആശുപത്രിയിൽ ചെന്നിരുന്നത്. എന്നാൽ കാപ്പനെ കാണാൻ അനുവദിക്കാതെ അധികൃതർ മടക്കി അയക്കുകയായിരുന്നു.

ദിവസങ്ങൾക്ക് മുൻപാണ് സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് സുപ്രീം കോടതി ഉത്തരവായത്. ചികിത്സയ്ക്ക് ശേഷം കാപ്പന് ജാമ്യത്തിനായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

Read more

യുഎപിഎ കേസ് ചുമത്തപ്പെട്ട് ഉത്തര്‍പ്രദേശിലെ മധുര ജയിലില്ലാണ് സിദ്ധിഖ് കാപ്പൻ കഴിയുന്നത്. മെച്ചപ്പെട്ട ചികിത്സയ്ക്ക് ശേഷം ജാമ്യത്തിനായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്ന സുപ്രീംകോടതി നിർദ്ദേശം നിലനിൽക്കെ ആണ് സിദ്ദിഖ് കാപ്പനെ മധുരയിലെ ജയിലിലേക്ക് തിരികെ എത്തിച്ചത്.