കേന്ദ്ര സര്‍ക്കാരിലെ ഉന്നത പദവി വാഗ്ദാനം ചെയ്ത് 2.17 കോടി തട്ടിയതിന് മുരളീധര റാവുവിനെതിരെ കേസ്, നിര്‍മ്മല സീതാരാമന്റെ വ്യാജ ഒപ്പിട്ട രേഖ നല്‍കി, ഞെട്ടിത്തരിച്ച് ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം

കേരളത്തിന്റെ ചുമതലയുള്ള ബിജെപിയുടെ ജനറല്‍ സെക്രട്ടറിയും ആര്‍ എസ് എസിന്റെ മുഖ്യ നേതാവുമായ പി മുരളീധരറാവുവിനും എട്ട് കൂട്ടാളികള്‍ക്കുമെതിരെ വഞ്ചനയ്ക്കും വ്യാജരേഖ ചമച്ചതിനും കേസ്. ബിജെപി കേന്ദ്ര നേതൃത്വത്തില്‍ നിര്‍ണായക സാനിധ്യമുള്ള മുരളിധര റാവു പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റെ വ്യാജ ഒപ്പിട്ട് 2.17 കോടി രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഹൈദരാബാദ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഫാര്‍മസ്യൂട്ടിക്കല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്ത് 2.17 കോടി തട്ടിയെന്നതാണ് ആരോപണം.ഹൈദരാബാദ് സ്വദേശികളായ ടി പ്രവര്‍ണ റെഡ്ഡി ഭാര്യ മഹിപാര്‍ റെഡ്ഡി എന്നിവരുടെ പരാതിയിലാണ് കേസ്. നിര്‍മമല സീതാരാമന്‍ വാണിജ്യ വ്യവസാസ മന്ത്രിയായിരിക്കുമ്പോഴാണ് പണം കൈപ്പറ്റിയത്. പണം വാങ്ങിയിട്ടും നിയമനം ലഭിക്കാത്തതിനെ തുടര്‍ന്ന് തിരികെ ആവശ്യപ്പെട്ടെങ്കിലും റാവു ഭീഷണപ്പെടുത്തുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

നിര്‍മ്മല സീതാരാമന്റെ അറിവോടെയാണോ ഇടപാട് എന്ന് വ്യക്തമല്ല. ഒടുവില്‍ കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപി കേന്ദ്രനേതാക്കള്‍ക്കും ആര്‍ എസ് എസി നേതൃത്വത്തിനുമെതിരെ ഉയര്‍ന്ന കൈക്കൂലി കേസ് വലിയ രാഷ്ട്രീയ വിവാദത്തിന് ഇട നല്‍കും. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ഭീഷണി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.