ഡൽഹി കലാപത്തിന്റെ ഗൂഢാലോചന പുറത്തു കൊണ്ടുവന്ന മാധ്യമ പ്രവർത്തകർക്ക് നേരെ ആൾക്കൂട്ട ആക്രമണം; പരാതി നൽകിയിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ പൊലീസ്

ഡൽഹി കലാപത്തിലെ സംഘപരിവാര്‍ ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ നിർണായക പങ്കു വഹിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ ആൾക്കൂട്ട ആക്രമണം. “ദി കാരവൻ” മാഗസിനിലെ മൂന്നു മാധ്യമ പ്രവർത്തകർക്ക് നേരെയാണ് വടക്കുകിഴക്കൻ ഡൽഹിയിൽ ആൾക്കൂട്ട മർദ്ദനം നടന്നത്.

പ്രഭ്ജീത് സിംഗ്, ഷാഹിദ് തിവാരി, വനിത മാധ്യമ പ്രവർത്തക എന്നിവർക്ക് നേരെയാണ് കൈയേറ്റമുണ്ടായത്. വർഗീയ പരാമർശങ്ങളുമായാണ് ആക്രമണമുണ്ടായതെന്ന് “കാരവൻ” മാഗസിൻ എക്സിക്യുട്ടീവ് എഡിറ്റർ വിനോദ് കെ. ജോസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

വനിത മാധ്യമ പ്രവർത്തകക്കുനേരെ ആൾക്കൂട്ടം അസഭ്യവർഷം ചൊരിയുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്തു. പരാതി നൽകിയെങ്കിലും ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും വിനോദ് കെ. ജോസ് കൂട്ടിച്ചേർത്തു.

ഡൽഹി കലാപത്തിൽ സംഘ്പരിവാർ പങ്ക് പുറത്തു കൊണ്ടുവന്നതിൽ കാരവൻ മാഗസിൻ നിർണായക പങ്കു വഹിച്ചിരുന്നു. ഇതിലുള്ള അമർഷമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

വടക്കുകിഴക്കൻ ഡൽഹിയിലെ സുഭാഷ് മൊഹല്ലയില്‍ വെച്ചാണ് ആൾക്കൂട്ട ആക്രമണമുണ്ടായത്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട വാര്‍ത്താ ചെയ്യാനായാണ് മാധ്യമ പ്രവര്‍ത്തകര്‍ എത്തിയത്. ബിജെപി പതാകയുടെ ഫോട്ടോ എടുക്കുന്നതിനിടെ ഒരു സംഘമെത്തി തടഞ്ഞു. ബിജെപി ജനറല്‍ സെക്രട്ടറിയെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ ഐഡന്‍റിറ്റി കാര്‍ഡ് ചോദിച്ചു. ഷാഹിദ് മുസ്‍ലിം ആണെന്ന് തിരിച്ചറിഞ്ഞതോടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്താന്‍ തുടങ്ങി. ഇവരെ പൂട്ടിയിടുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. അതിനിടെ വനിതാ മാധ്യമ പ്രവര്‍ത്തകയുടെ നേരെ അസഭ്യവർഷം ചൊരിയുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്തു. പൊലീസെത്തിയാണ് മാധ്യമ പ്രവര്‍ത്തകരെ രക്ഷപ്പെടുത്തിയത്.