തെരുവിലേക്ക് ഇറങ്ങേണ്ടത് 4365 കുടുംബങ്ങളിലെ അരലക്ഷം പേര്‍; അനധികൃത കുടിയേറ്റമെന്ന് ആവര്‍ത്തിച്ച് റെയില്‍വേ; ഹല്‍ദ്വാനിയില്‍ ആശ്വാസ കിരണമായി സുപ്രീംകോടതി

ല്‍ദ്വാനി വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ആശ്വാസത്തിലായത് അരലക്ഷത്തോളം പേര്‍. ഗഫൂര്‍ ബസ്തി നിലകൊള്ളുന്ന സ്ഥലം റെയില്‍വേയുടേതാണെന്നും ഒരാഴ്ചക്കുള്ളില്‍ 4365 കുടുംബങ്ങളിലായി താമസിക്കുന്ന അരലക്ഷം പേരെ കുടിയൊഴിപ്പിക്കണമെന്നുമാണ് ഉത്തരാഖണ്ഡ് ഹൈകോടതി നേരത്തെ ഉത്തരവിട്ടത്. ഇതിലാണ് ഇന്നലെ സുപ്രീംകോടതി ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

ഗഫൂര്‍ ബസ്തി, ദോലക് ബസ്തി, ഇന്ദിര നഗര്‍ കോളനികളിലായാണ് 50,000 പേര്‍ കഴിയുന്നത്. ഇവരില്‍ ബഹുഭൂരിഭാഗം കുടുംബങ്ങളും 1910 മുതല്‍ ഇവിടെ പരമ്പരാഗതമായി താമസിച്ചുവരുന്നവരാണ്. നാല് സര്‍ക്കാര്‍ സ്‌കൂളുകള്‍, പത്ത് സ്വകാര്യ സ്‌കൂളുകള്‍, ഒരു ബാങ്ക്, നാല് അമ്പലങ്ങള്‍, പത്ത് മുസ്‌ലിം പള്ളികള്‍, ഒരു ഖബര്‍സ്ഥാന്‍ എന്നിവ ബസ്തിയിലുണ്ട്.

നൂറ്റാണ്ടിലേറെ പഴക്കമുള്ള സര്‍ക്കാര്‍ പ്രൈമറി സ്‌കൂളും പ്രാഥമികാരോഗ്യ കേന്ദ്രവും കൂടി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കൈയേറ്റ ഭൂമിയാണെന്ന് പറയുന്നതെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തുന്നു. 2018ല്‍ ബി.ജെ.പി സര്‍ക്കാര്‍ അനധികൃത ചേരികള്‍ തകര്‍ക്കലും ഒഴിപ്പിക്കലും തടഞ്ഞുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. കോടതിയുടെ പരിഗണനയിലാണെങ്കില്‍ പോലും ചേരികളിലെ താമസക്കാരെ ഒഴിപ്പിക്കേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.

ഗഫൂര്‍ ബസ്തിയില്‍ കുടിയൊഴിപ്പിക്കല്‍ പ്രശ്‌നത്തിന് റെയില്‍വേ പ്രായോഗിക പരിഹാരം കാണണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി തങ്ങളുടേതാണെന്ന് ജനം പറയുന്ന ഭൂമി റെയില്‍വേയുടേതാണെന്ന് അംഗീകരിച്ചാല്‍ പോലും ഇത്രയും വര്‍ഷങ്ങളായി കഴിയുന്നവര്‍ക്ക് പുനരധിവാസ പദ്ധതി ആവശ്യമാണെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ വ്യക്തമാക്കി.

Read more

റെയില്‍വേക്ക് ഈ ഭൂമി ആവശ്യമുണ്ടെന്നും അവിടെ കഴിയുന്നവര്‍ കൈവശാവകാശം ഉന്നയിക്കുന്നുണ്ടെന്നും റെയില്‍വേ വാദിച്ചു. വികസനത്തിന് ഈ ഭൂമി നിര്‍ണായകമാണ്. ഉത്തരാഖണ്ഡിന്റെ കവാടമാണിത്. ഉത്തരാഖണ്ഡ് ഹൈകോടതി വിധി നടപ്പാക്കാനുള്ള പ്രക്രിയക്ക് തുടക്കമിട്ടിരിക്കുന്നുവെന്നും വിധി സ്റ്റേ ചെയ്യരുതെന്നും ഭാട്ടി വാദം തുടര്‍ന്നു. എന്നാല്‍, ഇതല്ല അതിനുള്ള മാര്‍ഗമെന്ന് ജസ്റ്റിസ് കൗള്‍ ഖണ്ഡിച്ചു. പ്രശ്‌നപരിഹാരത്തിന് റെയില്‍വേ പ്രായോഗിക മാര്‍ഗം കാണണം. ഭൂമിയുടെ തരവും ഉടമസ്ഥാവകാശവും സംബന്ധിച്ച് പലതരം കാഴ്ചപ്പാടുകളുമുണ്ടാകാമെന്നും കേന്ദ്രത്തിന്റെ അഭിഭാഷകയോട് ജഡ്ജി വ്യക്തമാക്കി. ഒരു രാത്രി കൊണ്ട് ചെയ്തതല്ലെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഐശ്വര്യഭാട്ടി വാദിച്ചപ്പോള്‍ മാനുഷിക പ്രശ്‌നം ഇതിലടങ്ങിയിട്ടുണ്ടെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.