ബിഹാറില്‍ മന്ത്രിസഭാ വികസനം; 31 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കരിന്റെ മന്ത്രിസഭ വികസിപ്പിച്ചു. ഉപമുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവിന്റെ സഹോദരന്‍ തേജ് പ്രതാപ് യാദവ് ഉള്‍പ്പെടെ 31 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ജെഡിയുവില്‍ നിന്ന് പതിനൊന്നും കോണ്‍ഗ്രസില്‍ നിന്ന് രണ്ടും മന്ത്രിമാരാണ് ഉള്ളത്.

ഹിന്ദുസ്ഥാനി അവാംമോര്‍ച്ചയുടെ ഒരംഗവും ഒരു സ്വതന്ത്രനും മന്ത്രിമാരായി സ്ഥാനമേറ്റു. കഴിഞ്ഞ സര്‍ക്കാരില്‍ മുസ്ലീം വിഭാഗത്തില്‍ നിന്ന് ഒരു മന്ത്രിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ അത് അഞ്ചായി. നേരത്തെ ബി.ജെ.പിയുമായി ഉണ്ടാക്കിയതിന് സമാനമായ ധാരണ തന്നെയാണ് നിതീഷ് ആര്‍.ജെ.ഡിയുമായി ഉണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

കോണ്‍ഗ്രസ് നിയമസഭാംഗങ്ങളായ അഫാഖ് ആലം, മുരാരി ലാല്‍ ഗൗതം എന്നിവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയില്‍ നിന്നുള്ള സന്തോഷ് സുമനും ഏക സ്വതന്ത്ര എം.എല്‍.എ സുമിത് കുമാര്‍ സിങ്ങും സത്യപ്രതിജ്ഞ ചെയ്തു. വിജയ് കുമാര്‍ ചൗധരി, ബിജേന്ദ്ര യാദവ്, ശ്രാവണ്‍ കുമാര്‍, അശോക് ചൗധരി, ലെഷി സിംഗ്, സഞ്ജയ് ഝാ, മദന്‍ സാഹ്നി, ഷീലാ കുമാരി, മൊഹമ്മദ് സമ ഖാന്‍, ജയന്ത് രാജ്, സുനില്‍ കുമാര്‍ എന്നിവരുള്‍പ്പെടെ പാര്‍ട്ടിയിലെ മിക്ക മന്ത്രിമാരെയും നിതീഷ് കുമാര്‍ നിലനിര്‍ത്തി.

ധനകാര്യം, ആരോഗ്യം, വാണിജ്യം, നികുതി, റോഡ് നിര്‍മാണം, ദുരന്ത നിവാരണം, പരിസ്ഥിതിയും വനവും തുടങ്ങിയ വകുപ്പുകളാകും ആര്‍.ജെ.ഡി കൈകാര്യം ചെയ്യുക. മുന്‍ ഭരണത്തില്‍ നിതീഷ് കുമാര്‍ കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര വകുപ്പും വിജിലന്‍സ്, വിദ്യാഭ്യാസം, കെട്ടിടനിര്‍മാണം, ന്യൂനപക്ഷകാര്യം, സാമൂഹികക്ഷേമം, ജലവിഭവം എന്നീ വകുപ്പുകളും ആര്‍.ജെ.ഡിയുടെ കൈകളിലാകും.