വിവിധ ചലച്ചിത്ര സ്ഥാപനങ്ങളെ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി ലയിപ്പിക്കുമെന്ന് കേന്ദ്രം

ഫിലിംസ് ഡിവിഷൻ, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ്, നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യ, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി എന്നിവ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി ലയിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.

ആറുമാസം മുമ്പ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രൂപീകരിച്ച വിദഗ്ദ്ധ സമിതിയാണ് ചലച്ചിത്രനിർമ്മാണം, ചലച്ചിത്രോത്സവം, ചലച്ചിത്ര പൈതൃകം, ചലച്ചിത്ര വിജ്ഞാനം എന്നിങ്ങനെ നാല് വ്യത്യസ്ത ശാഖകൾ ഉള്ള ഒരു സ്ഥാപനം സൃഷ്ടിക്കാൻ ശിപാർശ ചെയ്തത്.

ലയിപ്പിക്കുന്ന സ്ഥാപനങ്ങളിലെ ആസ്തികളും ജീവനക്കാരെയും കൈമാറുന്നതിനെക്കുറിച്ച് ട്രാൻസാക്ഷൻ ഉപദേഷ്ടാവും നിയമ ഉപദേഷ്ടാവും നിർദ്ദേശങ്ങൾ നൽകുമെന്നും ലയനത്തിനുള്ള എല്ലാ വശങ്ങൾക്കും മേൽനോട്ടം വഹിക്കുമെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ കെ.എസ്. ധത്വാലിയ ട്വിറ്ററിലൂടെ അറിയിച്ചു. നാല് സ്ഥാപനങ്ങളിലെയും ജീവനക്കാരെ പൂർണ്ണമായി ഉൾകൊള്ളിക്കുമെന്നും ഒരു ജീവനക്കാരെയും പിരിച്ചുവിടില്ലെന്നും അദ്ദേഹം പറഞ്ഞു.

നാഷണൽ ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ, ഫിലിംസ് ഡിവിഷൻ, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ, സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ്, നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യ എന്നിവയുടെ വികസനത്തിനായി പ്രത്യേക രൂപരേഖയും സമിതി ശിപാർശ ചെയ്തിട്ടുണ്ട്. വാണിജ്യസിനിമകൾ നിർമ്മിക്കുന്നതിന് സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകരെ പിന്തുണയ്ക്കുന്നതിനുള്ള ഫിലിം പ്രൊമോഷൻ ഫണ്ടും ശിപാർശകളിൽ ഉൾപ്പെടുന്നു.