തിരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ നിയമം നടപ്പിലാക്കും; സിഎഎ ആദ്യം നടപ്പിലാക്കുമെന്ന് പറഞ്ഞത് കോണ്‍ഗ്രസ്; ഇപ്പോള്‍ എന്തിന് എതിര്‍ക്കുന്നുവെന്ന് അമിത് ഷാ

ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പുതന്നെ പൗരത്വ ഭേദഗതി നിയമം (സിഎഎ) രാജ്യത്ത് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിഎഎ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനമായിരുന്നു. അയല്‍രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ഇന്ത്യയിലേക്ക് വരാമെന്നും അവര്‍ക്ക് പൗരത്വം അനുവദിക്കുമെന്നും രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു. ഇതു നടപ്പാക്കിയത് മോദി സര്‍ക്കാരാണ്. സിഎഎ ആരുടെയെങ്കിലും പൗരത്വം എടുത്തുകളയാനുള്ള പരിപാടി അല്ലെന്നും പൗരത്വം അനുവദിക്കാനുള്ള നിയമനിര്‍മാണമാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

കോണ്‍ഗ്രസ് ഈ നിയമനിര്‍മാണത്തില്‍ നിന്നും ഒളിച്ചോടുകയായിരുന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമനിര്‍മാണമാണ് സിഎഎ. ഇതില്‍ എന്തിനാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നതെന്നും അദേഹം ചോദിച്ചു.

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയത് ഒരു സാമൂഹിക മാറ്റമാണ്. ഇത് എല്ലാ വേദികളിലും ചര്‍ച്ച ചെയ്യുകയും നിയമപരമായ പരിശോധ നടത്തുകയും ചെയ്യും. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലത്തേക്കുറിച്ച് ആര്‍ക്കും സംശയത്തിന്റെ ആവശ്യമില്ലെന്നും ബിജെപി 370 സീറ്റ് നേടി മോദി മൂന്നാമതും അധികാരത്തിലെത്തുമെന്നും അമിത് ഷാ വ്യക്തമാക്കി.