ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി

ഏഴുദിവസത്തിനകം രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (CAA) നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂർ. അടുത്ത 7 ദിവസത്തിനുള്ളിൽ CAA നടപ്പിലാക്കും. ബംഗാളിൽ മാത്രമല്ല, രാജ്യത്തുടനീളം നിയമം പ്രാബല്യത്തിൽ വരുമെന്നും മന്ത്രി പറഞ്ഞു. പശ്ചിമ ബംഗാളിൽ നടന്ന പൊതുസമ്മേളനത്തിനിടെയാണ് കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം.CAA നിയമത്തെ എതിർക്കുന്ന തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ ലക്ഷ്യമിട്ടായിരുന്നു ശന്തനു താക്കൂറിന്റെ പ്രഖ്യാപനം.

‘അടുത്ത ഏഴ് ദിവസത്തിനുള്ളിൽ പശ്ചിമ ബംഗാളിൽ മാത്രമല്ല, ഇന്ത്യയിലുടനീളം CAA നടപ്പിലാക്കുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും’- സൗത്ത് 24 പർഗാനാസിലെ കാക്‌ദ്വീപിൽ നടന്ന പൊതുയോഗത്തിൽ ശന്തനു താക്കൂർ പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സിഎഎ നടപ്പാക്കുമെന്നും അത് ആർക്കും തടയാനാകില്ലെന്നും കഴിഞ്ഞ വർഷം ഡിസംബറിൽ അമിത് ഷാ പറഞ്ഞിരുന്നു.

കൊൽക്കത്തയിലെ ഐക്കണിക് എസ്പ്ലനേഡിൽ നടന്ന റാലിയിൽ, നുഴഞ്ഞുകയറ്റം, അഴിമതി, രാഷ്ട്രീയ അക്രമം, പ്രീണനം തുടങ്ങിയ വിഷയങ്ങളിൽ മമതാ ബാനർജിക്കെതിരെ രൂക്ഷ ആക്രമണങ്ങൾ അഴിച്ചുവിട്ട അമിത് ഷാ, 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ മമതാ സർക്കാരിനെ താഴെയിറക്കാനും ബിജെപിയെ തെരഞ്ഞെടുക്കാനും ജനങ്ങളോട് അഭ്യർത്ഥിച്ചു.