അധികാരത്തിലിരിക്കുന്നവര്‍ കാശ്മീര്‍ ഫയല്‍സിനെ പ്രോത്സാഹിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരം: ശരദ് പവാര്‍

അധികാരത്തിലിരിക്കുന്ന ആളുകള്‍ തന്നെ കശ്മീര്‍ ഫയല്‍സ് സിനിമയ്ക്ക് പ്രോത്സാഹനം നല്‍കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് എന്‍സിപി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ വിള്ളലുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എന്‍സിപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ധനവിലയും പണപ്പെരുപ്പവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇവയില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. ‘കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയില്‍ ഹിന്ദു വിഭാഗം പീഡിപ്പിക്കപ്പെടുന്നതായി കാണാം.

ഏതെങ്കിലുമൊരു ന്യൂനപക്ഷ വിഭാഗം പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ ഭൂരിപക്ഷ സമുദായം എങ്ങനെയാണ അവരെ ആക്രമിക്കുന്നതെന്ന് സിനിമയില്‍ കാണിച്ചു തരുന്നു. എന്നാല്‍ ഭൂരിപക്ഷ സമുദായം മുസ്ലീങ്ങളാണെങ്കില്‍ ഹിന്ദു സമൂഹത്തില്‍ അരക്ഷിതാവസ്ഥ രൂപപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ ഗൂഢാലോചനയോടെയാണ് ഇത്തരം അരക്ഷിതാവസ്ഥകള്‍ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്നതെന്നും രാജ്യത്ത് ഇപ്പോഴുള്ള സാമുദായിക വര്‍ഗീയ സാഹചര്യങ്ങളില്‍ ആശങ്കയുണ്ടെന്നും ശരദ് പവാര്‍ പറഞ്ഞു.

കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരിടേണ്ടി വന്ന ആക്രമത്തില്‍ നിന്ന് ബിജെപിക്ക് ഒളിച്ചോടാന്‍ സാധിക്കില്ല. എല്ലാ വിഭാഗം ആളുകളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.