മദ്രാസ് ഐ.ഐ.ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; മലയാളിയുടേതെന്ന് സംശയം

മദ്രാസ് ഐഐടിയിൽ പാതി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ഇലക്ട്രിക്കൽ വകുപ്പിലെ പ്രൊജക്റ്റ്‌ കോർഡിനേറ്റർ ആയ മലയാളി ഉണ്ണികൃഷ്ണൻ നായരുടേതാണ് മ‍ൃതദേഹമെന്നാണ് സംശയം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മദ്രാസ് ഐ.ഐ.ടി. ക്യാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാര്‍ഥികള്‍ മൃതദേഹം കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

20 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് ഐഐടിയിലെ ഗവേഷണ വിദ്യാർഥി ആണെന്നു മാത്രമാണ് പൊലീസ് പറയുന്നത്. മൃതദേഹത്തിന്റെ മുഖവും ശരീരത്തിലെ ചില ഭാഗങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്.

Read more

മൃതദേഹം രാത്രി തന്നെ റോയപേട്ട സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന് അടുത്തുനിന്ന് സംശയാസ്പദമായ വസ്തുക്കൾ ഒന്നും ലഭിച്ചിട്ടില്ല. കോട്ടൂര്‍പുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വിശദമായി പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.