ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ സഹകരിക്കില്ല, 16 പ്രതിപക്ഷ പാർട്ടികൾ നയപ്രഖ്യാപനം ബഹിഷ്കരിക്കും

പാർലമെൻറ്  ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. കർഷക പ്രക്ഷോഭം ആളിക്കത്തി നിൽക്കുന്ന സാഹചര്യത്തിൽ ബജറ്റ് സമ്മേളനം കേന്ദ്ര സർക്കാരിന് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തലുകൾ. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം തുടങ്ങുക.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമടക്കം ബഹിഷ്കരിക്കാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ശിരോമണി അകാലിദളും പ്രസംഗം ബഹിഷ്കരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പാര്‍ലമെന്‍റ് നടപടികളുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്. രണ്ട് മാസത്തിലധികം നീണ്ടു നിൽക്കുന്ന ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുമ്പോൾ 16 പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കുമെന്ന് സംയുക്ത പ്രസ്താവന ഇറക്കി.

കർഷക സമരത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. അക്രമം ദുഃഖകരമാണ്. എന്നാൽ സമരം തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഹീന ശ്രമങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും കോൺഗ്രസും ഇടതു പാർട്ടികളും തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ഒപ്പു വെച്ച പ്രസ്താവന പറയുന്നു.

നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കുന്ന പ്രതിപക്ഷം, ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി പാർലമെൻറിൽ ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഭവങ്ങൾ അറിയിക്കുന്നതിന് രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച ഉണ്ടായോ എന്ന ചോദ്യവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. ഇക്കാര്യം ആഭ്യന്തര മന്ത്രി വ്യക്തമാക്കണമെന്നാണ് ആവശ്യം. ചെങ്കോട്ട സംഭവത്തിൽ ഗൂഢാലോചനയുണ്ടായിരുന്നോ എന്നറിയാൻ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

ഏറ്റുമുട്ടലിന് പ്രതിപക്ഷം ഒരുങ്ങുമ്പോൾ ചെങ്കോട്ട അക്രമം ചൂണ്ടിക്കാട്ടി പ്രതിരോധത്തിനാണ് സർക്കാർ നീക്കം. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കൊടുവിൽ നിയമങ്ങളെ കുറിച്ചുള്ള സർക്കാർ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കും. ചെങ്കോട്ടയിലെ അക്രമം സഭ അപലപിക്കണമെന്ന് ആവശ്യപ്പെടാനാണ് ബിജെപി ഒരുങ്ങുന്നത്.