പ്രേമചന്ദ്രനൊപ്പം പ്രധാനമന്ത്രിയുടെ ഉച്ചവിരുന്നില്‍ പങ്കെടുത്ത ബിഎസ്പി എംപി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു; രൂക്ഷവിമര്‍ശനവുമായി മായാവതി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പാര്‍ലമെന്റില്‍ കഴിഞ്ഞ ആഴ്ച്ച് ഉച്ചഭക്ഷണം കഴിച്ച ബിഎസ്പി എംപി ബിജെപിയില്‍ ചേര്‍ന്നു. കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ കൂടെ മോദിയുടെ വിരുന്നില്‍ പങ്കെടുത്ത ഉത്തര്‍പ്രദേശില്‍നിന്നുള്ള ബിഎസ്പി എംപി റിതേഷ് പാണ്ഡേയാണ് ബിജെപിയില്‍ അംഗത്വം എടുത്തത്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് അദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സിറ്റിങ് സീറ്റ് ലഭിക്കില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് റിതേഷ് പാണ്ഡേ പാര്‍ട്ടി വിട്ടതെന്ന റിപ്പോര്‍ട്ടുകളുണ്ട്. സിറ്റിങ് സീറ്റില്‍ നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തതോടെയാണ് അദേഹം ബിജെപിയില്‍ ചേര്‍ന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി അദേഹം പാര്‍ട്ടി അംഗത്വം എടുത്തു. 42 കാരനായ അദ്ദേഹം ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറില്‍നിന്നുള്ള എംപിയാണ്. അദ്ദേഹത്തിന്റെ പിതാവ് ഉത്തര്‍പ്രദേശ് നിയമസഭയിലെ സമാജ്വാദി പാര്‍ട്ടി എംഎല്‍എയാണ്.

പാണ്ഡെ രാജി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, എംപിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി ബിഎസ്പി അധ്യക്ഷ മായാവതി എക്സില്‍ ഒരു ത്രെഡ് പോസ്റ്റ് ചെയ്തു. ബിആര്‍ അംബേദ്കറുടെ ദൗത്യത്തിനായി സമര്‍പ്പിക്കപ്പെട്ട പ്രസ്ഥാനമാണ് ബിഎസ്പി. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും പ്രവര്‍ത്തനവും സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പും മറ്റ് മുതലാളിത്ത പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായിരിക്കുന്നത്. എംപിമാര്‍ തങ്ങളുടെ മണ്ഡലത്തിലെ ജനങ്ങള്‍ക്കുവേണ്ടി സമയം മാറ്റിവെച്ചോയെന്നും സ്വയം പരിശോധിക്കണമെന്നും മായാവതി എക്‌സില്‍ കുറിച്ചു.