ബി.ജെ.പിയെ പിന്തുണച്ച ഉറ്റ അനുയായിയെ പുറത്താക്കി മായാവതി

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇക്കുറിയും ബിജെപി മുന്നേറുമെന്നായിരുന്നു എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചത്. ഇതേതുടര്‍ന്ന് ബിജെപിയെ അനുകൂലിച്ച് രംഗത്തെത്തിയ പാര്‍ട്ടി പ്രവര്‍ത്തകനെ പുറത്താക്കി ബിഎസ്പി നേതാവ് മായാവതി. അവരുടെ ഉറ്റ അനുയായിയും മുന്‍ മന്ത്രിയുമായ രാംവീര്‍ ഉപാധ്യായയെയണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. ചീഫ് വിപ്പ് പദവിയില്‍ നിന്നും ഇദ്ദേഹത്തെ പുറത്താക്കിയിട്ടുണ്ട്

അലിഗര്‍, ഫത്തേപൂര്‍ സിക്രി, ഹത്രാസ് തുടങ്ങിയ മണ്ഡലങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നെന്നും ജനറല്‍ സെക്രട്ടറി മേവാ ലാല്‍ ഗൗതം പുറത്താക്കി കൊണ്ടുള്ള പ്രസ്താവനയില്‍ അറിയിച്ചു.

യു.പിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി നിലപാടെടുത്ത ഉപാധ്യയ്‌ക്കെതിരെ നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.

അതേസമയം, ബി.ജെ.പി നേതാക്കളുമായി ഇദ്ദേഹം അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയതായുള്ള വിവരങ്ങള്‍ ലഭിച്ചെന്നും ബി.എസ്.പി പറഞ്ഞു.