ബി. എസ് യെദ്യൂരപ്പ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും

കര്‍ണാടക മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും. സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറെ കണ്ട് യെദ്യൂരപ്പ ഇന്ന് അവകാശവാദം ഉന്നയിക്കും. സര്‍ക്കാര്‍ പരാജയപ്പെട്ടെങ്കിലും ജെ.ഡി.എസ് സഖ്യം തുടരാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം.വിമത എം.എല്‍.എമാര്‍ മുംബൈയില്‍ നിന്ന് ഇന്ന് തിരിച്ചെത്തും.

വിശ്വാസ വോട്ടെടുപ്പില്‍ തോറ്റ് കുമാരസ്വാമി രാജിവെച്ചതോടെ, 14 മാസത്തെ ഇടവേളക്ക് ശേഷം ബി. എസ് യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിപദത്തിലേക്ക് എത്തുകയാണ്. കര്‍ണാടക നിയമസഭയില്‍ 105 എം.എല്‍.എമാരുമായി വലിയ ഒറ്റക്കക്ഷിയാണ് ബി.ജെ.പി. 15 വിമതരുടെ രാജി സ്വീകരിക്കുകയോ അവരെ അയോഗ്യരാക്കുകയോ ചെയ്താല്‍, രണ്ട് സ്വതന്ത്രരുടെ പിന്തുണയില്‍ ബി.ജെ.പിക്ക് കേവലഭൂരിപക്ഷമാകും. അതുകൊണ്ടാണ് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്. ഇതിനായി, ഗവര്‍ണര്‍ ഇന്ന് തന്നെ യെദ്യൂരപ്പയെ ക്ഷണിച്ചേക്കും. സത്യപ്രതിജ്ഞ നാളെയാകാനാണ് സാധ്യത.

സ്ഥിരതയുള്ള സര്‍ക്കാരാണ് വാഗ്ദാനമെങ്കിലും, ഉപതിരഞ്ഞെടുപ്പുകളിലെ ഫലം ബി.ജെ.പിക്ക് നിര്‍ണായകമാകും. കോണ്‍ഗ്രസും ജെ.ഡി.എസും സഖ്യമായി മത്സരിച്ചാല്‍ വിമതരുടെ മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് വെല്ലുവിളിയാകും. യെദ്യൂരപ്പ വിശ്വാസം തെളിയിക്കുന്നതിന് മുമ്പ് രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തിരിച്ചു വരികയും സ്വതന്ത്രര്‍ നിലപാട് മാറ്റുകയും ചെയ്താല്‍ ബി.ജെ.പി സമ്മര്‍ദ്ദത്തിലാകും. വിമത എം.എല്‍.എമാര്‍ മുംബൈയിലെ ഹോട്ടലില്‍ നിന്ന് ഇന്ന് ബെംഗളൂരുവില്‍ എത്തും. രാജിവെച്ച ശേഷം ഒരു തവണ മാത്രമാണ് ഇവര്‍ ബെംഗളൂരുവില്‍ വന്നത്. വിമതരെ അനുനയിപ്പിക്കാന്‍ എല്ലാ അടവുകളും പയറ്റിയിട്ടും സര്‍ക്കാര്‍ താഴെ വീണതിന്റെ നിരാശയിലാണ് കോണ്‍ഗ്രസ്.

രാമലിംഗ റെഡ്ഢി തിരികെവന്നപ്പോള്‍ മൂന്ന് എം.എല്‍.എമാര്‍ രാജി പിന്‍വലിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. അയോഗ്യത നടപടികളാണ് വിമത എം.എല്‍.എമാരുടെ മുന്നില്‍ ഇനിയുള്ളത്. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങളും വിമതനീക്കത്തിന് കാരണമായെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നുണ്ട്. നേതാക്കളോട് ഒറ്റക്കെട്ടായി നീങ്ങാനാണ് ആഹ്വാനം. ഉപതിരഞ്ഞെടുപ്പ് വരെ ജെ.ഡി.എസ് സഖ്യത്തില്‍ പുനരാലോചന ഇല്ല എന്നാണ് വിവരം.