നളീന്‍ കുമാര്‍ കട്ടീലിനെ ഒഴിവാക്കി; ബിഎസ് യെദിയൂരപ്പയുടെ മകന്‍ ബിവൈ വിജയേന്ദ്ര സംസ്ഥാന അധ്യക്ഷന്‍; കര്‍ണാടക ബിജെപിയില്‍ കുടുംബവാഴ്ച്ച

കര്‍ണാടക ബിജെപി അധ്യഷനായി മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ മകന്‍ ബിവൈ വിജയേന്ദ്രയെ നിയമിച്ചു. നിലവിലെ അധ്യക്ഷന്‍ നളീന്‍ കുമാര്‍ കട്ടീലിന് പകരക്കാരനായാണ് വിജയേന്ദ്ര യെദിയൂരപ്പയുടെ നിയമനം. നിലവില്‍ ശിവമോഗ്ഗയിലെ ശികാരിപുരയില്‍ നിന്നുള്ള എംഎല്‍എയാണ് വിജയേന്ദ്ര.

നിലവിലെ ബിജെപി കര്‍ണാടക വൈസ് പ്രസിഡന്റ് വിജയേന്ദ്രയെ പുതിയ സംസ്ഥാന അധ്യക്ഷനായി നിയമിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. വിജയേന്ദ്രക്കൊപ്പം സി.ടി രവി, സുനില്‍ കുമാര്‍, ബാസഗൗഡ പാട്ടീല്‍ എന്നിവരും സംസ്ഥാന അധ്യക്ഷനാവാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഇവരെയെല്ലാം വെട്ടിയാണ് യെദ്യൂരപ്പയുടെ മകന്‍ ബിജെപിയുടെ അധ്യക്ഷനാകുന്നത്.

നളീന്‍ കുമാര്‍ കട്ടീ അധ്യക്ഷനായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം നിര്‍ണായക തീരുമാനങ്ങളെല്ലാം എടുത്തിരുന്നത് ബിഎസ് യെദ്യൂരപ്പ.യായിരുന്നു. യെദ്യൂരപ്പയെ മാറ്റി നിര്‍ത്തിയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപി നേരിട്ടത്. തുടര്‍ന്ന് വലിയ പരാജയമാണ് പാര്‍ട്ടിക്ക് ഏല്‍ക്കേണ്ടി വന്നത്. ഇതോടെ ബിഎസ് യെദ്യൂരപ്പ കൂടുതല്‍ കരുത്തനാവുകയായിരുന്നു. നിലവില്‍ പാര്‍ട്ടിക്ക് പ്രതിപക്ഷനേതാവ് പോലും കര്‍ണാടകയില്‍ ഇല്ല.

ഇതോടെയാണ് പാര്‍ട്ടിയുടെ ചുമതലകള്‍ ഏറ്റെടുത്ത് ബിഎസ് യെദ്യൂരപ്പ ഭരണപക്ഷത്തിനെതിരെ രംഗത്ത് വന്നത്. യെദ്യൂരപ്പ വീണ്ടും രംഗത്ത് എത്തിയതോടെ അദേഹത്തെ അനുകൂലിക്കുന്നവരും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുണ്ട്.

75 വയസ് പൂര്‍ത്തിയായതോടെ ബിഎസ് യെദ്യൂരപ്പയെ സ്ഥാനമാനങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, ലോകസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ബിജെപിക്ക് കര്‍ണാടകയില്‍ കനത്ത തിരിച്ചടി നേരിടുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബിഎസ് യെദ്യൂരപ്പയെ സജീവമാക്കുകയും അതിന് ശേഷം മകനെയും അധ്യക്ഷനായി നിയോഗിക്കുകയും ചെയ്തിരിക്കുന്നത്.

ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗമായ യെദ്യൂരപ്പയാണ്് നിലവില്‍ കര്‍ണാടകയിലെ പാര്‍ട്ടിയില്‍ എല്ലാകാര്യങ്ങളും തീരുമാനിക്കുന്നത്. സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ക്കും സമരങ്ങള്‍ക്കും യെദ്യൂരപ്പയാണ് നേതൃത്വം നല്‍കുന്നത്.

യെദ്യൂരപ്പ കളം നിറഞ്ഞതോടെ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി എംപിയും പാതി മലയാളിയുമായ ഡിവി സദാനന്ദഗൗഡ തിരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍നിന്ന് പിന്‍മാറി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പാര്‍ട്ടിനേതൃത്വം വിലക്കിയതിനെത്തുടര്‍ന്നാണ് അമദഹഗ തിരഞ്ഞെടുപ്പ് രാഷ്രടീയത്തില്‍ നിന്നുഗ പിന്‍വലിഞ്ഞത്. ഇത്തവണ തിരഞ്ഞെടുപ്പില്‍നിന്ന് മാറിനില്‍ക്കാന്‍ ബിജെപി. ദേശീയനേതൃത്വം ഗൗഡയോട് ആവശ്യപ്പെട്ടതായി ബിഎസ് യെദ്യൂരപ്പ വെളിപ്പെടുത്തി. സദാനന്ദഗൗഡ ഇനി പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരു നോര്‍ത്ത് ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള സിറ്റിങ് എംപിയാണ് സദാനന്ദഗൗഡ. ഇനി തിരഞ്ഞെടുപ്പിലേക്കില്ലെന്ന് ബുധനാഴ്ചയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. സദാനന്ദഗൗഡ അടുത്തിടെ പാര്‍ട്ടിനേതൃത്വത്തിനെതിരേ പലതവണ രംഗത്തുവരുകയും സംസ്ഥാനനേതൃത്വത്തോട് ആലോചിക്കാതെ ജെഡിഎസുമായി സഖ്യമുണ്ടാക്കിയതിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കുന്നത് നീണ്ടുപോകുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെ ദേശീയാധ്യക്ഷന്‍ ജെപി നഡ്ഡ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചെങ്കിലും കൂടിക്കാഴ്ചയ്ക്ക് അവസരംലഭിക്കാതെ അദ്ദേഹം മടങ്ങുകയായിരുന്നു.