കര്‍ണാടകയില്‍ ബിജെപി ശക്തി ക്ഷയിച്ചു; പാര്‍ട്ടി നിയന്ത്രണം 'സ്വയം' ഏറ്റെടുത്ത് യെദ്യൂരപ്പ; യുവാക്കളെ ഒപ്പം ചേര്‍ത്ത് ആക്രമണം; സദാനന്ദഗൗഡ രാഷ്ട്രീയം ഉപേക്ഷിച്ചു

കര്‍ണാടക ബിജെപിയെ നയിക്കാന്‍ വീണ്ടും ബിഎസ് യെദ്യൂരപ്പ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്നാണ് യെദിയൂരപ്പ വീണ്ടും പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്. യെദ്യൂരപ്പയെ മാറ്റി നിര്‍ത്തിയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപി നേരിട്ടത്. തുടര്‍ന്ന് വലിയ പരാജയമാണ് പാര്‍ട്ടിക്ക് ഏല്‍ക്കേണ്ടി വന്നത്. ഇതോടെ ബിഎസ് യെദ്യൂരപ്പ കൂടുതല്‍ കരുത്തനാവുകയായിരുന്നു. നിലവില്‍ പാര്‍ട്ടിക്ക് പ്രതിപക്ഷനേതാവ് പോലും കര്‍ണാടകയില്‍ ഇല്ല.

ഇതോടെയാണ് പാര്‍ട്ടിയുടെ ചുമതലകള്‍ ഏറ്റെടുത്ത് ബിഎസ് യെദ്യൂരപ്പ ഭരണപക്ഷത്തിനെതിരെ രംഗത്ത് വന്നത്. യെദ്യൂരപ്പ വീണ്ടും രംഗത്ത് എത്തിയതോടെ അദേഹത്തെ അനുകൂലിക്കുന്നവരും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുണ്ട്. 75 വയസ് പൂര്‍ത്തിയായതോടെ ബിഎസ് യെദ്യൂരപ്പയെ സ്ഥാനമാനങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, ലോകസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ബിജെപിക്ക് കര്‍ണാടകയില്‍ കനത്ത തിരിച്ചടി നേരിടുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബിഎസ് യെദ്യൂരപ്പയെ തിരികെ കൊണ്ടുവന്നിരിക്കുന്നത്.

ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗമായ അദേഹമാണ് നിലവില്‍ കര്‍ണാടകയിലെ പാര്‍ട്ടിയില്‍ എല്ലാകാര്യങ്ങളും തീരുമാനിക്കുന്നത്. സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ക്കും സമരങ്ങള്‍ക്കും യെദ്യൂരപ്പയാണ് നേതൃത്വം നല്‍കുന്നത്.

യെദ്യൂരപ്പ കളം നിറഞ്ഞതോടെ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി എംപിയും പാതി മലയാളിയുമായ ഡിവി സദാനന്ദഗൗഡ തിരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍നിന്ന് പിന്‍മാറി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പാര്‍ട്ടിനേതൃത്വം വിലക്കിയതിനെത്തുടര്‍ന്നാണ് അമദഹഗ തിരഞ്ഞെടുപ്പ് രാഷ്‌രടീയത്തില്‍ നിന്നുഗ പിന്‍വലിഞ്ഞത്. ഇത്തവണ തിരഞ്ഞെടുപ്പില്‍നിന്ന് മാറിനില്‍ക്കാന്‍ ബിജെപി. ദേശീയനേതൃത്വം ഗൗഡയോട് ആവശ്യപ്പെട്ടതായി ബിഎസ് യെദ്യൂരപ്പ വെളിപ്പെടുത്തി. സദാനന്ദഗൗഡ ഇനി പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരു നോര്‍ത്ത് ലോക്സഭാ മണ്ഡലത്തില്‍നിന്നുള്ള സിറ്റിങ് എംപിയാണ് സദാനന്ദഗൗഡ. ഇനി തിരഞ്ഞെടുപ്പിലേക്കില്ലെന്ന് ബുധനാഴ്ചയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. സദാനന്ദഗൗഡ അടുത്തിടെ പാര്‍ട്ടിനേതൃത്വത്തിനെതിരേ പലതവണ രംഗത്തുവരുകയും സംസ്ഥാനനേതൃത്വത്തോട് ആലോചിക്കാതെ ജെഡിഎസുമായി സഖ്യമുണ്ടാക്കിയതിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കുന്നത് നീണ്ടുപോകുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെ ദേശീയാധ്യക്ഷന്‍ ജെപി നഡ്ഡ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചെങ്കിലും കൂടിക്കാഴ്ചയ്ക്ക് അവസരംലഭിക്കാതെ അദ്ദേഹം മടങ്ങുകയായിരുന്നു.

ലോക്സഭാതിരഞ്ഞെടുപ്പില്‍ പഴയ നേതാക്കളില്‍ പലരെയും മാറ്റിനിര്‍ത്താനാണ് ബിജെപിയുടെ നീക്കം. ഇതിന്റെ ഭാഗമായാണ് സദാനന്ദഗൗഡയോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടിനേതൃത്വത്തെ വിമര്‍ശിക്കുന്ന അദ്ദേഹത്തിന്റെ അടുത്ത നീക്കം എന്താണെന്ന് വ്യക്തമല്ല. അതേസമയം, വിരമിക്കല്‍ പ്രഖ്യാപനം നടത്തുമ്പോള്‍ പാര്‍ട്ടി നേതൃത്വത്തോടുള്ള അനിഷ്ടം പ്രകടിപ്പിച്ചില്ലെന്നത് ശ്രദ്ധേയമായി. തനിക്ക് ഒട്ടേറെ സ്ഥാനങ്ങള്‍ പാര്‍ട്ടി തന്നിട്ടുണ്ടെന്നാണ് പറഞ്ഞത്. യുവാക്കള്‍ക്കായി വഴിമാറിക്കൊടുക്കേണ്ടത് തന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പതിമൂന്ന് സിറ്റിങ് എം പി മാര്‍ക്ക് ഇത്തവണ സീറ്റ് നല്‍കില്ലെന്നും ആ മണ്ഡലങ്ങളില്‍ പുതുമുഖങ്ങളെ പരീക്ഷിക്കുമെന്നുമാണ് ബിജെപിയുടെ തീരുമാനം. ആകെയുള്ള 28 ലോകസഭാസീറ്റുകളില്‍ 25 ഉം നിലവില്‍ ബിജെപിയുടെ കൈവശമാണ്. മാണ്ഡ്യയില്‍ നിന്നും സ്വതന്ത്രയായി ജയിച്ച ചലച്ചിത്രതാരം സുമലതയും ബിജെപിയോടൊപ്പമാണ്. നാലോ ഒരുപക്ഷെ അഞ്ചോ സീറ്റുകള്‍ ബിജെപി, ജെഡി എസ്സിന് വിട്ടുകൊടുത്തേക്കും. മാണ്ഡ്യയും അതില്‍ ഉള്‍പ്പെടുമെന്നതാണ് സുമലതയ്ക്ക് തലവേദന സൃഷ്ടിക്കുന്നത്.

മാണ്ഡ്യയില്‍ തന്നെ മത്സരിക്കുമെന്ന് സുമലത പറയുന്നുണ്ടെങ്കിലും ബിജെപിയുടെ പിന്തുണ ലഭിക്കില്ല. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ ഇവിടെ സ്ഥാനാര്‍ത്ഥിയായേക്കും. സദാനന്ദഗൗഡയുടെ ബംഗളുരു നോര്‍ത്ത് മണ്ഡലം സുമലതയ്ക്ക് വിട്ടുകൊടുക്കാനാണ് ബിജെപി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.