രാഹുൽ ​ഗാന്ധിയുടെ ക്ഷണം സ്വീകരിച്ച് 14 പാർട്ടികൾ; പാർലമെന്റിലേക്ക് പ്രതിഷേധ സൈക്കിൾ റാലി

കേന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷ ഐക്യം ദൃഢമാക്കാനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ച് കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ 14 പ്രതിപക്ഷ പാർട്ടി നേതാക്കളെത്തി.

പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാ​ഗമായി കോൺഗ്രസ്, എൻസിപി, ശിവസേന, ആർജെഡി, എസ്‍പി, സിപിഐഎം, സിപിഐ, ഐയുഎംഎൽ, ആർഎസ്‍പി, കെസിഎം, ജെഎംഎം, എൻസി, ടിഎംസി, എൽജെഡി എന്നീ പാർട്ടി നേതാക്കളാണ് ഒത്തുകൂടിയത്.

പാർലമെന്റിനകത്തും പുറത്തും കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തിനു വീര്യം കൂട്ടാനുള്ള മുന്നൊരുക്കത്തിന്റെ ഭാ​ഗമായാണ് യോ​ഗം. പെഗാസസ് വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ കേന്ദ്രം വിസമ്മതിക്കുന്ന സാഹചര്യത്തിൽ സമാന്തര പാർലമെന്റ് സംഘടിപ്പിച്ചു വിഷയം അവിടെ ചർച്ചയ്ക്കെടുക്കണമെന്ന നിർദേശം ഇടതുപക്ഷം മുന്നോട്ടുവെച്ചിട്ടുണ്ട്.

വിഷയത്തിൽ പാർലമെന്റിൽ പ്രത്യേക ചർച്ച നടത്താൻ കേന്ദ്രം തയ്യാറാകും വരെ വർഷകാല സമ്മേളനം പൂർണമായി സ്തംഭിപ്പിക്കാൻ കഴിഞ്ഞ ദിവസം പ്രതിപക്ഷം തീരുമാനിച്ചിരുന്നു.

അതേസമയം യോ​ഗത്തിന് പിന്നാലെ ഇന്ധന വിലയിൽ പ്രതിഷേധിച്ച് സൈക്കിളിൽ പാർലമെൻറിലേക്ക് പോകാനാണ് നേതാക്കളുടെ തീരുമാനം.

അതേസമയം പാർലമെന്റിന്റെ വർഷകാല സമ്മേളനം നടത്താൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പ്രതിപക്ഷത്തിനെതിരായ വിമർശനം ആവർത്തിച്ചു.

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ആവർത്തിച്ച്‌ പാർലമെന്റ് സമ്മേളനം നീട്ടിവെയ്ക്കപ്പെടുന്നത് പാർലമെന്റിനെയും ഭരണഘടനയെയും ജനാധിപത്യത്തെയും പൊതുജനത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് ഇന്ന് രാവിലെ നടന്ന ബിജെപി എം.പിമാരുടെ യോഗത്തിൽ നരേന്ദ്രമോദി പറഞ്ഞു.

പെഗാസസ് ഫോൺ ചോർത്തൽ, കർഷക പ്രതിഷേധം, സർക്കാർ പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതിലെ പാളിച്ചകൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ ലോകസഭയിലും രാജ്യസഭയിലും നടന്ന കടുത്ത പ്രതിഷേധത്തിനെതിരെ ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ആഞ്ഞടിക്കുന്നത്.

കോൺഗ്രസിനെ ഒറ്റപ്പെടുത്തണമെന്നും പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും മുന്നിൽ വെളിപ്പെടുത്തണമെന്നും ബി.ജെ.പി, എം.പിമാരോട് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ആവശ്യപ്പെട്ടു.