ജമ്മു കശ്മീരിൽ മൂന്നു വയസുകാരൻ ഭീകരാക്രമണത്തിൽ നിന്നും രക്ഷപെട്ടു

ഇന്ന് രാവിലെ ജമ്മു കശ്മീരിലെ സോപൂർ പട്ടണത്തിൽ സെൻട്രൽ റിസർവ് പൊലീസ് സേനയ്ക്ക് (സിആർപിഎഫ്) നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിന്നും മൂന്ന് വയസുള്ള ആൺകുട്ടി രക്ഷപ്പെട്ടു. സൈനികരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിനിടയിൽ പെട്ടുപോയ കുട്ടിയുടെ മുത്തച്ഛൻ കൊല്ലപ്പെട്ടു. പട്രോളിംഗ് സംഘത്തിന് നേരെ തീവ്രവാദികൾ വെടിയുതിർത്തപ്പോൾ ഒരു സിആർ‌പി‌എഫ് ജവാനും ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടു.

08t647ok

സംഭവത്തിന്റേതായി പുറത്തു വന്ന ചിത്രങ്ങളിൽ, കുട്ടി തന്റെ മുത്തച്ഛന്റെ ശവശരീരത്തിന് അരികിൽ ഇരിക്കുന്നതായി കാണാം. പൊലീസുകാർ കുട്ടിയെ രക്ഷപെടുത്തിയപ്പോൾ കുട്ടി വളരെയധികം ഭയപ്പെട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. കുട്ടിയെ ഒരു പൊലീസുകാരൻ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുന്ന ഫോട്ടോയും കശ്മീർ പൊലീസ് ട്വീറ്റ് ചെയ്തു.

ശ്രീനഗറിൽ നിന്ന് ഹാൻഡ്‌വാരയിലേക്ക് മുത്തച്ഛനോടൊപ്പം മാരുതി കാറിൽ യാത്ര ചെയ്യുകയായിരുന്നു കുട്ടി. ശ്രീനഗറിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ബാരാമുള്ള ജില്ലയിലെ സോപൂർ ടൗണിൽ വെച്ച് കാറിന് നേരെ വെടിവെയ്പ്പ് ഉണ്ടായി.

പള്ളിയിൽ ഒളിച്ചിരുന്ന തീവ്രവാദികൾ ബസിൽ നിന്നിറങ്ങുമ്പോൾ പട്രോളിംഗ് സംഘത്തിന് നേരെ വിവേചനരഹിതമായി വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിആർ‌പി‌എഫ് സൈനികർ തിരിച്ചടിച്ചെങ്കിലും തീവ്രവാദികൾ രക്ഷപ്പെട്ടു.

മുത്തച്ഛൻ കാർ നിർത്തി സുരക്ഷിത സ്ഥലത്തേക്ക് ഓടാൻ ശ്രമിച്ചെങ്കിലും തീവ്രവാദികൾ നടത്തിയ വെടിവെയ്പിൽ വെടിയേറ്റ് മരിച്ചുവെന്ന് സിആർ‌പി‌എഫ് പറയുന്നു. സമീപത്ത് ഉണ്ടായിരുന്ന പൊലീസുകാരനാണ് കുട്ടിയെ പിന്നീട് രക്ഷപ്പെടുത്തിയത്.