ഡൽഹിയിലെ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; കുട്ടികളെ തിരികെ വീട്ടിലേക്ക് അയച്ചു

ഡൽഹിയിലെ സ്കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. രണ്ട സ്‌കൂളുകൾക്കാണ് ഇന്ന് പുലർച്ചെ ഭീഷണി ഉണ്ടായത്. ആര്‍കെ പുരത്തെ ഡല്‍ഹി പബ്ലിക് സ്കൂളിനും പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂളിനുമാണ് ബോംബ് ഭീഷണി. ഇ- മെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. നിലവില്‍ പോലീസും അഗ്നി രക്ഷാ സേനയും സ്കൂളുകളിൽ പരിശോധന നടത്തി വരികയാണ്.

സ്കൂളുകളിലേക്കെത്തിയ വിദ്യാര്‍ത്ഥികളെ തിരികെ വീട്ടിലേക്ക് അയച്ചിട്ടുണ്ട്. ജിഡി ഗോയങ്ക സ്‌കൂളിൽ നിന്ന് 6:15നും, ഡെല്‍ഹി പബ്ലിക് സ്കൂളില്‍ നിന്ന് 7:06 നും ആണ് ആദ്യ കോളുകള്‍ ലഭിച്ചതെന്ന് അഗ്നി രക്ഷാ സേന സംഘം പറഞ്ഞു. അഗ്നി രക്ഷാ സേന, ഡോഗ് സ്ക്വാഡ്, ബോംബ് ഡിറ്റക്ഷൻ ടീം, ലോക്കൽ പോലീസ് എന്നിവരടക്കം സ്‌കൂളിലുണ്ട്.

ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. നേരത്തെ ഒക്ടോബറില്‍ ഡൽഹിയിലെ പ്രശാന്ത് വിഹാറിലെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) സ്‌കൂളിന് പുറത്ത് സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്‌ഫോടനത്തിൽ സ്‌കൂൾ മതിലിനും സമീപത്തെ കടകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.