ഹൈദരാബാദിൽ സ്ഫോടനശ്രമം തകർത്തു. സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടതായി സംശയിക്കുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിറാജ് ഉർ റഹ്മാൻ (29), സയ്യിദ് സമീർ (28) എന്നിവരാണ് പിടിയിലായത്. ഇവർക്ക് സൗദി അറേബ്യയിലെ ഐസിസ് ഘടകവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
രഹസ്യ വിവരത്തെ തുടർന്ന് ആന്ധ്രാപ്രദേശിലെ കൗണ്ടർ ഇന്റലിജൻസ് സെല്ലും തെലങ്കാന പൊലീസും സംയുക്തമായി ഓപ്പറേഷനിലാണ് ആന്ധ്രാപ്രദേശിലെ വിജയനഗരത്തിൽ നിന്ന് റഹ്മാനെ ആദ്യം അറസ്റ്റ് ചെയ്തത്. തുടർന്ന് റഹ്മാൻ പൊലീസിനോട് വിവരങ്ങൾ വെളിപ്പെടുത്തിയതിനെ തുടർന്നാണ് രണ്ടാമത്തെ പ്രതിയായ ഹൈദരാബാദിൽ നിന്നുള്ള സമീറിനെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികളുടെ താമസസ്ഥലത്ത് നിന്ന് അമോണിയ, സൾഫർ, അലുമിനിയം പൊടി എന്നിവയുൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ പൊലീസ് കണ്ടെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ രണ്ടുപേരും നിലവിൽ കസ്റ്റഡിയിലാണെന്നും ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം പൊതുജനങ്ങൾ ജാഗ്രതയും സഹകരണവും നിലനിർത്തണമെന്നും ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.