3 പെണ്‍കുട്ടികളുടെ മൃതദേഹം പെട്ടിക്കുള്ളിൽ കുത്തി നിറച്ച നിലയിലയിൽ; പഞ്ചാബിലേത് ദുരഭിമാനക്കൊലയോ?

പഞ്ചാബിലെ കാൺപൂരിൽ മൂന്നു പെൺകുട്ടികളെ കൊല്ലപ്പെട്ട നിലിൽ കണ്ടെത്തി. ഇവരെ കാണാനില്ലെന്ന് പറഞ്ഞ് മാതപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് വീടും പരിസരവും പരിശോധിച്ചെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. പിന്നീട് തോന്നിയ സംശയത്തിന്റെ അടിസ്ഥാനത്തിൽ വീടിനകത്ത് നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

വീട്ടിലെ പെട്ടികളിലൊന്നിന് ഭാരക്കൂടുതല്‍ അനുഭവപ്പെടുന്നതായി കണ്ടെത്തിയതോടെയാണ് പൊലീസുകാരൻ അത് തുറന്നു നോക്കിയത്. നാലും ഏഴും ഒന്‍പതും വയസുള്ള പെണ്‍കു‍ഞ്ഞുങ്ങളുടെ മൃതദേഹം പെട്ടിയിൽ കുത്തി നിറച്ച നിലയിലായിരുന്നു.സംഭവത്തില്‍ വിശദമായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്. ഫലം വരുമ്പോള്‍ മരണകാരണം വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട പെണ്‍മക്കള്‍ക്ക് പുറമെ രണ്ട് കുട്ടികള്‍ കൂടി ദമ്പതിമാര്‍ക്കുണ്ട്. നടന്നത് ദുരഭിമാനക്കൊലയാണെന്ന് സംശയിക്കുന്നതായും സൂചനയുണ്ട്. കൊല നടത്തുവാൻ പുറമേ നിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്.

ബിഹാറില്‍ നിന്നുള്ള കുടിയേറ്റത്തൊഴിലാളികളാണ് കുട്ടികളുടെ മാതാപിതാക്കളെന്ന് പൊലീസ് പറയുന്നു. രാത്രി ജോലികഴിഞ്ഞ് വന്ന ഇവർ പെൺമക്കളെ കാണാതെ ഏറെ തിരച്ചിൽ നടത്തിയെന്നും ഫലമില്ലാതായതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും പറയുന്നുണ്ട്. ഏതായാലും സംഭവത്തിൽ ദുരൂഹതകൾ നിറഞ്ഞു നിൽക്കുകയാണ്.